india

അമ്പലത്തില്‍ കയറി നമസ്‌കരിച്ചെന്ന കേസില്‍ യു.പിയില്‍ യുവതിയും മകളും അറസ്റ്റില്‍

By webdesk13

September 17, 2023

അമ്പലത്തില്‍ കയറി നമസ്‌കരിച്ചെന്ന കേസില്‍ യു.പിയില്‍ യുവതിയും മകളും അറസ്റ്റില്‍. ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കേസര്‍പൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. സജിന (45), മകള്‍ സബീന (19) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര പരിസരത്ത് ഇവര്‍ നമസ്‌കാരിച്ചതായാണ് പൊലീസ് പറയുന്നത്. ഇവരെ നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചതിന് ഒരു മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൗലവി ചമന്‍ ഷാ എന്നയാളാണ് യുവതിയേയും മകളേയും അമ്പലത്തില്‍ നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ഭാഗ്യമുണ്ടാകുമെന്ന് ഇരുവരേയും ധരിപ്പിക്കുകയായിരുന്നു. ‘മൂവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘സംഭവം വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പൊലീസിനെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്’പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ മിശ്ര പറഞ്ഞു.

ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ സജിനയും സബീനയും പെട്ടെന്ന് ക്ഷേത്രപരിസരത്ത് നമസ്‌കരിക്കാന്‍ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്നവര്‍ എതിര്‍ത്തെങ്കിലും ഇരുവരും പ്രാര്‍ഥന തുടരുകയായിരുന്നുവെന്ന്? പൊലീസ് പറഞ്ഞു.