ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന്‍ രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മ, ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മ, മകന്‍ രജത് ശര്‍മ്മ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഏപ്രില്‍ 14ന് രജത് ശര്‍മ്മയ്ക്കെതിരെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
ആത്മഹത്യാക്കുറിപ്പില്‍, രജത് ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ഗായത്രി ശര്‍മ്മ നേരത്തെ അറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
ഏപ്രില്‍ 14ന് പൊലീസ് സ്റ്റേഷനില്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നിട്ടും പരാതി സ്വീകരിച്ചില്ലെന്നും അതേ ദിവസം തന്നെ രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം നടന്നുവെന്നും കുറിപ്പില്‍ പറയുന്നു. കേസായതോടെ രാഷ്ട്രീയ സ്വാധീനവും പൊലീസും ഉപയോഗിച്ച് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. നിരന്തരമായ അപമാനവും ഭീഷണിയും തന്നെ മാനസികമായി തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഇടപെട്ട് നീതി നല്‍കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചതായും ശിവപുരി പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.