ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.