News

സംസ്ഥാനത്ത് സ്പാ ലൈസന്‍സ് ദുരുപയോഗം; അനധികൃത കേന്ദ്രങ്ങള്‍ക്ക് പൊലീസ് ഒത്താശയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By Manya

February 08, 2026

സംസ്ഥാനത്ത് സ്പാ ലൈസന്‍സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട്. നിരവധി ഇടങ്ങളില്‍ ഡോക്ടര്‍മാരോ അംഗീകൃത മസാജ് തെറാപ്പിസ്റ്റുകളോ ഇല്ലാതെയാണ് സ്പാകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചില അനധികൃത സ്പാകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കൂണുകള്‍ പോലെ സ്പാകള്‍ ഉയര്‍ന്നു വരുന്നതിന് പിന്നില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൊച്ചിയില്‍ മാത്രം 500ലേറെ സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, തിരുവനന്തപുരത്ത് ഏകദേശം 200ഓളം സ്പാകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗം കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.

ചില സ്പാകളില്‍ ഗുണ്ടാസംഘങ്ങളുടെ നിരന്തര സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം പൊതു സുരക്ഷയ്ക്കും സാമൂഹ്യ ശാന്തിക്കും ഭീഷണി ഉയരുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്പാകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണമെന്നും, നിലവിലെ നിയമങ്ങളില്‍ അടിയന്തരമായി ഭേദഗതികള്‍ വരുത്തണമെന്നും ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ആസ്ഥാനത്ത് ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു. 2013 മുതല്‍ തന്നെ സ്പാകളുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുവെന്നും, അന്നുതന്നെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന ആവശ്യം പൊലീസ് തലപ്പത്ത് ഉന്നയിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയില്‍ നടന്ന സമീപകാല സംഭവത്തിന് പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.