kerala

നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ്

By webdesk18

December 15, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, അറിയാവുന്ന എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് വ്യക്തമാക്കി. ശ്രീലക്ഷ്മിയുടെ ഫോൺ പൊലീസിന് കൈമാറിയതായും, ആ ഫോൺ പിന്നീട് തിരികെ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ഉൾപ്പെടെ പൊലീസ് വിശദമായ പരിശോധന നടത്തിയതായും, നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും പിന്നീട് രണ്ടുമൂന്നുതവണ കൂടി പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, എല്ലാ ഘട്ടങ്ങളിലും അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു. പൾസർ സുനിയുമായി ഉണ്ടായിരുന്നത് ബസിൽ യാത്രക്കിടെ ഉണ്ടായ ഒരു പരിചയം മാത്രമാണെന്നും, സംഭവദിവസവും സുനി വിളിച്ചതായി പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നും, ബസിൽ കണ്ട പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലക്ഷ്മിയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യത്തിന്, സംഭവത്തിൽ തങ്ങൾക്കൊരു റോളുമില്ലെന്ന് പൊലീസ് കണ്ടെത്തിയതിനാലാണെന്നാണ് തന്റെ മനസ്സിലാക്കലെന്ന് ശ്രീലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യം വിചാരണക്കോടതി വിധിന്യായത്തിൽ ഉന്നയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് സുനി ശ്രീലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചതായും, ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിൽ പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മിൽ നിരന്തരം നടന്ന ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.