kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി

By webdesk17

December 15, 2025

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സംഭവ ദിവസം ശ്രീലക്ഷ്മി എന്ന സ്ത്രീ പള്‍ലര്‍ സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടെന്നും ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു.

പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സ്വകാര്യത മാനിച്ചാണ് ഡിവിആര്‍ ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളോ കോള്‍ റെക്കോര്‍ഡുകളോ (CDR) കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

കൂടാതെ കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പള്‍സര്‍ സുനി ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും വെളിപ്പെടുത്തിയിരുന്നെങ്കിലും ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യ പറഞ്ഞതെന്നാണ് വിധി ന്യായത്തിലെ നിരീക്ഷണം.

അതേസമയം സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാവല്‍ ഗൃഹപ്രവേശം നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വിധിയിലുണ്ട്.