kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും

By webdesk18

November 25, 2025

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന്‍ ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.

2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്‍ മറുപടി വാദവും പൂര്‍ത്തിയായി.

സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.