News

വിമാനയാത്രക്ക് അധിക ചെലവ്: ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

By vismaya

March 11, 2026

ന്യൂഡൽഹി: ഊർജപ്രതിസന്ധിയും ഏവിയേഷൻ ഇന്ധനവിലയിലെ കുത്തനെ വർധനയും പശ്ചാത്തലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഇതോടെ വിമാനയാത്ര ചെലവ് ഉയരുമെന്നാണ് വിലയിരുത്തൽ.

വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഇതേ നിരക്കാണ് ബാധകം.

പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി സർചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാർച്ച് 18 മുതൽ സർചാർജ് ബാധകമാകും. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ സർചാർജിനെ കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഏവിയേഷൻ ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ നടപടി സ്വീകരിക്കേണ്ടിവന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർചാർജ് ഈടാക്കാതിരുന്നാൽ ചില സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാർച്ച് തുടക്കം മുതൽ ഇന്ധനവിലയിൽ ഉണ്ടായ വർധന വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു.

ഇതിനിടെ എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റുകളുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.

ഇതിനുമുമ്പ് എയർ ഇന്ത്യ ചില റൂട്ടുകളിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നുവെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരം ചാർജ് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഇരുകമ്പനികളിലും ഒരുപോലെ ബാധകമാകും.