gulf

അല്‍ഐന്‍ ജീമി ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ വിപുലമായ സൗകര്യം; ഏതുവിഭാഗം രോഗികള്‍ക്കും വരാമെന്ന് അധികൃതര്‍

By webdesk11

June 19, 2023

അല്‍ഐന്‍: അല്‍ഐന്‍ ജീമി ആശുപത്രിയില്‍ (അല്‍ഐന്‍ ഹോസ്പിറ്റല്‍) എമര്‍ജന്‍സി വിഭാഗം ഏതുതരത്തിലുള്ള അടിയന്തിര രോഗികള്‍ക്കും ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. ജീമി ആശുപത്രിയില്‍ കോവിഡ് ആരംഭം മുതല്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡിനുശേഷം എമര്‍ജന്‍സി വിഭാഗം എല്ലാവിഭാഗം രോഗികള്‍ക്കും അടയന്തിര ചികിത്സ നല്‍കുകന്നതിന് സര്‍വ്വസജ്ജീകരണങ്ങളോടെ തയാറാണെന്ന് അടിയന്തിരവിഭാഗം ഡയറക്ടര്‍ ഡോ. ഫാത്തിയ അല്‍നഖ്ബി വ്യക്തമാക്കി. ജീമി ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

അടിയന്തിര സാഹചര്യങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാവിധ ചികിത്സയും പരിചരണവും ഇവിടെ നല്‍കുന്നുണ്ട്. എത്രയും വേഗം ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എമര്‍ജന്‍സി വിഭാഗത്തില്‍ 30 കിടക്കകളും വിവിധ രോഗനിര്‍ണ്ണയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.

16 വയസ്സിനുമുകളിലുള്ളവരെ ഏത് അടിയന്തിര ഘട്ടത്തിലും സ്വീകരിക്കുകയും ചികിത്സ നല്‍കുകയും ചെയ്യും. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കിയശേഷം തവാം ആശുപത്രിയിലേക്ക് നേരിട്ട് റഫര്‍ ചെയ്തു ആംബുലന്‍സില്‍ രോഗികളെ മാറ്റുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. 16വയസ്സിനുതാഴെയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി മറ്റു ആശുപത്രിയിലേക്ക് മാറ്റും.

ജീമി ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ വിദേശികളായ സാധാരണക്കാര്‍ ക്കും ചികിത്സ ലഭ്യമാണെന്ന അറിവ് പ്രവാസികള്‍ക്ക് ഉണ്ടായിരിക്കണമെന്ന് ഡോ. ഫത്തിയ പറഞ്ഞു. സെഹ അല്‍ഐന്‍ റീജീന്യല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍റഹ്മാന്‍ മഅമറി, തൈസീര്‍ ഉമര്‍ അല്‍ സമ്മാനി (പബ്ലിക് റിലേഷന്‍) ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് മുബാറക് മുസ്ഥഫ, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, ട്രഷറര്‍ സാദിഖ്, ലോകകേരളസഭാംഗം ഇകെ സലാം, ഐഎസ്സി മുന്‍പ്രസിഡണ്ട് ജിമ്മി, അസി.സെക്രട്ടറി ഈസ കെവി എന്നിവരും സന്നിഹിതരായിരുന്നു.