india

ജമ്മുവിൽ ധാരണയായി: നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിൽ, കോണ്‍ഗ്രസ് 32 ഇടത്ത്

By webdesk13

August 26, 2024

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസ് പാർട്ടിയും സീറ്റ് ധാരണയിലെത്തി. 90 സീറ്റുകളിലേക്ക് സെപ്റ്റംബർ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 32 സീറ്റുകളിലും നാഷണൽ കോൺഫറൻസ് പാർട്ടി 51 സീറ്റുകളിലും മത്സരിക്കാൻ ധാരണയായി.

അഞ്ചുസീറ്റുകളിൽ സൗഹൃദ മത്സരം നടത്താനും ഇരുപാർട്ടികളും തമ്മിൽ ധാരണയായതായി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു. ഒരോ സീറ്റിൽ സിപിഐയും പാന്തേഴ്‌സ് പാർട്ടിയും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ദേശീയതലത്തില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരില്‍ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി.

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യമെന്നും സൗഹാർദമായ അന്തരീക്ഷത്തിലാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം 44 പേരെ ഉൾപ്പെടുത്തി ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രവർത്തകർക്കിടയിലെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. തുടർന്ന് 16 സ്ഥാനാർഥികളെ മാത്രം ഉൾപ്പെടുത്തി മറ്റൊരു പട്ടിക പ്രസിദ്ധീകരിച്ചു. പ്രവർത്തകർക്കിടയിൽ ഉണ്ടായ പ്രതിഷേധം തുടക്കത്തിൽ തന്നെ ബിജെപിക്ക് കല്ലുകടിയായി. കോൺഗ്രസും എൻസിയും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് ഗോധയിൽ ബിജെപി വിയർക്കും എന്നുറപ്പാണ്.

നിലവിൽ വിവിധ പാർട്ടികളിൽ നിന്നായി 14 സ്ഥാനാർത്ഥികൾ ആദ്യഘട്ടം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 27 ആണ് ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

2014ലാണ് അവസാനമായി ജമ്മുവിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചതുഷ്‌കോണ മത്സരം നടന്ന 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയുടെ 28 സീറ്റും കശ്മീരിലായിരുന്നു. ജമ്മുവില്‍ 25 സീറ്റുമായി ബിജെപിയും നേട്ടമുണ്ടാക്കി. 15 സീറ്റ് എന്‍സിയും 12 സീറ്റ് കോണ്‍ഗ്രസും 7 സീറ്റ് മറ്റുള്ളവരും നേടി. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.