News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

By webdesk17

November 27, 2025

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.