Culture

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി: 3 മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി

By chandrika

December 25, 2017

ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്‍, ഷോളിങ് പ്രതിഭാന്‍ എന്നിവരെയാണ് പുറത്താക്കിയത്. അതേ സമയം ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടു നിന്നു. ദണ്ഡിഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.

യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പളനിസ്വാമി ആര്‍.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും ചൂണ്ടിക്കാട്ടി. ആര്‍.കെ നഗറിലെ ഫലം സര്‍ക്കാരിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മൂന്ന് മാസം കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ താഴെ വീഴുമെന്നായിരുന്നു ഫലം വന്ന ശേഷം ദിനകരന്‍ പ്രതികരിച്ചത്. നിലവില്‍ ദിനകരനോടൊപ്പം ആരും പോയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ക്ക് ഉറപ്പില്ല. ഈയൊരു സാഹചര്യത്തിലാണ് പുറത്താക്കല്‍. പുറത്താക്കിയവരില്‍ രണ്ടു പേര്‍ ദിനകരന്റെ അടുത്ത അനുയായികളാണ്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 40,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഡിഎംകെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍ ടിടിവി ദിനകരനോട് പരാജയപ്പെടുന്നത്. ”ഞങ്ങളാണ് യഥാര്‍ത്ഥ എഐഡിഎംകെ.. അമ്മയുടെ പിന്തുടര്‍ച്ചക്കാര്‍ ഞങ്ങളാണ് എന്നാണു ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത് ‘ എന്നായിരുന്നു വിജയം അറിഞ്ഞ ടിടിവി ദിനകരന്റെ പ്രതികരണം.

പാര്‍ട്ടി സ്ഥാപകന്‍ എം.ജി.രാധാകൃഷ്ണന്‍ എന്ന എംജിആറിന്റെ മുപ്പതാം ചരമ വാര്‍ഷികത്തിന്റെ അവസരത്തില്‍ ”ഒന്നരക്കോടി വരുന്ന പാര്‍ട്ടി അനുഭാവികള്‍ നല്‍കിയ സമ്മാനമാണ്” തിരഞ്ഞെടുപ്പ് വിജയം എന്നും ദിനകരന്‍ അവകാശപ്പെട്ടു.

ടിടിവി ദിനകരന്‍ പറയുന്നതൊക്കെ നുണയാണ് എന്നായിരുന്നു ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മറുപടി. താന്‍ വലിയ ‘കേഡി’ ആണെന്ന് ദിനകരന്‍ തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും പനീര്‍സെല്‍വം പ്രതികരിച്ചു.