More

സഖ്യ സേനവ്യോമാക്രമണം: യമനില്‍ നിരവധി മരണം

By chandrika

September 01, 2018

 

സന്‍അ: യമനിലെ ഹൂതികളെ ലക്ഷ്യമാക്കി സഊദി അറേബ്യ-യു.എ.ഇ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹുദൈദ മേഖലയില്‍ നിരവധി മരണം. കൊല്ലപ്പെട്ടവരെല്ലാം മത്സ്യ തൊഴിലാളികളാണെന്ന് ഹുതി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സംയുക്ത സേന അവകാശപ്പെട്ടു. യു.എസ് നാവികകപ്പല്‍ ഡസ്‌ട്രോയര്‍ അനധികൃതമായി കടത്തുകയായിരുന്ന 1,000 എ.കെ -47 തോക്കുകള്‍ യമന്‍ തീരത്തു നിന്നും പിടികൂടിയതിന് പിന്നാലെയാണ് സംയുക്ത വ്യോമാക്രമണം. മത്സ്യ ബന്ധനം നടത്തുകയായിരുന്ന മൂന്ന് ബോട്ടുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായും ഇതിലുണ്ടായിരുന്ന 70 മത്സ്യ തൊഴിലാളികളെ കാണാതായതായും യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുതി വിമതരില്‍ നിന്നും ഹുദൈദ തിരിച്ചു പിടിക്കാനായാണ് സഖ്യസേനയുടെ ശ്രമം. ഈമാസമാദ്യം യമനിലെ മത്സ്യ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. യമനില്‍ സഖ്യസേനയും ഹുതികളും മനുഷ്യാവകാശ ലംഘനം നടത്തുന്നതായി യു. എന്‍ ഈയിടെ കുറ്റപ്പെടുത്തിയിരുന്നു.