india

അജിത് പവാറിന്‍റ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ കെട്ടിയ വാച്ച്

By webdesk14

January 28, 2026

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപകട മരണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.

അപകടത്തെ തുടർന്നുണ്ടായ തീപിടുത്തവും ഒന്നിലധികം സ്ഫോടനങ്ങളും വിമാനത്തിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങൽ തെളിയിക്കുന്നു. അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം  ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷം ഏകദേശം 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണ്ഡലമായ ബാരാമതിയിൽ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോഴായിരുന്നു അപകടം.