Connect with us

india

സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലേക്ക്; ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ബില്‍ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. അതേസമയം, നോട്ടു നിരോധനത്തിന് പിന്നാലെ കൂടുതല്‍ സഹകരണ ബാങ്കുകളെ കൂടുതല്‍ ദുരിതത്തിലേക്ക് കൊണ്ടുപോവുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ബില്‍ ഉപരിസഭ കടന്നത്.

Published

on

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്ടട് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ്ദവോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. അതേസമയം, നോട്ടു നിരോധനത്തിന് പിന്നാലെ കൂടുതല്‍ സഹകരണ ബാങ്കുകളെ കൂടുതല്‍ ദുരിതത്തിലേക്ക് കൊണ്ടുപോവുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ബില്‍ ഉപരിസഭ കടന്നത്. ജൂണ്‍ 26ലെ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണിത്.

ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ഭേദഗതിയെന്നും കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പിഎംസി ബാങ്ക് അഴിമതിക്ക് പിന്നാലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബില്‍ പാസാക്കിയതെന്നും നിക്ഷേപകരുടെ താത്പര്യം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇത് അനൂകൂല ഘടകമാക്കി പത്തിലേറെ ബില്ലുകളാണ് ഇന്ന് ഇരു സഭകളിലുമായി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര്‍ അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലിസ്ഥലം സംബന്ധിച്ചുള്ള ബില്‍, വ്യവസായവുമായി ബന്ധപ്പെട്ട ബില്‍, സാമൂഹിക സുരക്ഷ സംബന്ധിച്ച ബില്‍ എന്നീ തൊഴില്‍ ബില്ലുകളാണ് പാസായത്.  കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്‌സഭ പാസാക്കി. കശ്മീര്‍, ഡോംഗ്രി, ഹിന്ദി എന്നീ ഭാഷകള്‍ കശ്മീരിലെ ഔദ്യോഗിക ഭാഷകളായി ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ലാണിത്. ലോക്‌സഭയില്‍ ബില്ലുകള്‍ നാളെ രാജ്യസഭയിലും പാസാവുന്നതോടെ ഇവ നിയമമായി മാറും.

 

india

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയില്‍

രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിലെ മാരിയപ്പന്റെ മകള്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയിലായിരുന്നു ആക്രമണം.

നാട്ടുകാരനായ മുനിരാജ് ഏതാനും നാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും യുവാവ് പിന്തിരിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് മാരിയപ്പന്‍ മുനിരാജിനെ താക്കീത് ചെയ്തിരുന്നു.

പ്രതികാരത്തിലാണ് ഇന്ന് രാവിലെ യുവാവ് വഴിവക്കില്‍ കാത്തുനിന്നത്. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശാലിനിയെ രാമേശ്വരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

Published

on

വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്‌നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്‌കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.

നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Continue Reading

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

Trending