kerala

എ.കെ ബാലന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രം; വി.ഡി സതീശന്‍

By webdesk18

January 07, 2026

എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം സംഘപരിവാറിന്റെ തീവ്രലൈന്‍ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിത്. വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡല്‍ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാടെടുത്ത ബിനോയ് വിശ്വത്തെ ഉത്തരം താങ്ങുന്ന പല്ലി എന്നാണ് സിപിഎം നേതാവ് വിളിച്ചത്. ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം.

സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. ഇതിനെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കും. നാലു പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെ ആയിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയായിരുന്നോ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്.

എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും ചോദ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. അതിനു സമാനമായ പ്രസ്താവനയാണ് എ.കെ ബാലന്റേത്. ബിനോയ് വിശ്വം എ.കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം.