News

യുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി

By webdesk18

December 23, 2025

ലഖ്‌നൗ: അഖ്ലാഖ് വധത്തില്‍ യുപി സര്‍ക്കാരിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളി കോടതി. 2015 സെപ്തംബര്‍ 28നാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ ഒരു കൂട്ടം ഹിന്ദുത്വ അക്രമികള്‍ തല്ലിക്കൊന്നത്. സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം 15 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം അടക്കമുള്ള കേസ് പിന്‍വലിക്കണമെന്ന അപേക്ഷയാണ് സൂരജ്പൂര്‍ അതിവേഗ കോടതി തള്ളിയത്. കുറ്റങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികള്‍ക്കെതിരായ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.

അപേക്ഷയില്‍ യാതൊരു കഴമ്പും നിയമസാധുതയും ഇല്ലെന്ന് വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചു. ആവശ്യം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, അപേക്ഷ തള്ളുകയായിരുന്നു. ഐപിസി 302 (കൊലപാതകക്കുറ്റം) പ്രകാരമുള്ള ഒരു കേസ് പിന്‍വലിച്ചതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഈ മാസം 14ന് കോടതി ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമാക്കിയ അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് സൈഫി, യോഗി സര്‍ക്കാരിന്റെ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേജുള്ള എതിർവാദം ഫയൽ ചെയ്തതായി അഡ്വ. യൂസഫ് സൈഫി പറഞ്ഞിരുന്നു. എന്നാൽ പ്രതിയുടെ അഭിഭാഷകൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതോടെ കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെയുള്ള കേസ് പിൻവലിക്കൽ അപേക്ഷയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

പ്രതികളില്‍ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 323 (മനഃപൂര്‍വം പരിക്കേല്‍പ്പിക്കുക), 504 (സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂര്‍വമായ അപമാനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.