kerala

യുഎപിഎ തടവുകാരെ വിട്ടയക്കണമെന്ന് സിപിഐഎം പോസ്റ്റര്‍; നല്ല തമാശയെന്ന് അലന്റെ മാതാവ്

By web desk 1

August 17, 2020

 

.

കോഴിക്കോട്: കരിനിയമങ്ങള്‍ ചുമത്തി തടവിലാക്കിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള സിപിഐഎം സത്യഗ്രഹ പോസ്റ്ററിനെതിരെ അലന്റെ മാതാവ് സബിത ശേഖര്‍. അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ ഭാഗമായി സിപിഐഎം സംഘടിപ്പിക്കുന്ന സത്യഗ്രഹ പോസ്റ്ററിനെതിരെയാണ് അലന്റെ മാതാവ് രംഗത്തെത്തിയത്. കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നാണ് സബിത ശേഖര്‍ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്.

യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവ ചുമത്തി ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന ആവശ്യവുമായാണ് സത്യഗ്രഹം നടത്തുന്നത്.

സിപിഎം സംസ്ഥാനം ഭരിക്കുമ്പോഴാണ് പാര്‍ട്ടി അംഗങ്ങളായ അലനെയും താഹയെയും മാവോയിസ്റ്റ് എന്ന് ആരോപിച്ച് പിടികൂടി യുഎപിഎ ചുമത്തി ജയിലിലടച്ചത്. പാര്‍ട്ടിക്കകത്തു തന്നെ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഅൈബ് കോഴിക്കോട് മീഞ്ചന്ത ബ്രാഞ്ച് അംഗവും കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്. കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ സി.പി.എം പാറമേല്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്.

ആഗസ്റ്റ് 23ന് ബഹുമുഖ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സിപിഐഎം അംഗങ്ങളും അനുഭാവികളും വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ട്ടി ഓഫീസുകളിലുമായി സത്യഗ്രഹം നടത്തു്ന്നത്. വൈകുന്നേരം 4 മണി മുതല്‍ 4.30 വരെയാണ് സത്യഹ്രം.

കഴിഞ്ഞ നവംബര്‍ ഒന്നിനു വൈകുന്നേരമാണ് അലന്‍ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.