kerala

അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍

By webdesk17

December 05, 2025

അലിഗഡ് യൂണിവേഴ്‌സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.

ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്‌കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.

മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.