Culture

ജയലളിതയുടെ മരണം: അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 22, 2018

ചെന്നൈ: ജയലളിത ചികിത്സയിലിരുന്ന ദിവസങ്ങളില്‍ അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഢി. 25 ബെഡുകളുള്ള ഐ.സി.യുവില്‍ ജയലളിത മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത്. ഈ ദിവസങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ ഓഫായിരുന്നുവെന്ന് ആശുപത്രി ചെയര്‍മാന്‍ വെളിപ്പെടുത്തി. അപ്പോളോ ആശുപത്രിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.സി.ടി.വി ദൃശ്യങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് റെഡ്ഢി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ജയലളിത അഡ്മിറ്റായ ഉടനെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കി. ഐ.സി.യുവില്‍ ഉണ്ടായിരുന്ന രോഗികളെയെല്ലാം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റി. ആരും തന്നെ കാണുന്നത് ജയലളിതക്ക് താല്‍പര്യമില്ലാത്തതിനാലാണ് സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയത്. തന്റെ കയ്യിലുള്ള എല്ലാ തെളിവുകളും ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.