നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ നല്‍കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും പ്രതികളുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും ജഡ്ജി നിരീക്ഷിച്ചു.
ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത പരിഗണിക്കാതിരിക്കാനാവില്ല. ഇത് അവര്‍ക്ക് മാനസികാഘാതവുമുണ്ടാക്കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് വിധിയില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ സ്വയം തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.
അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികാഘാതവും നല്‍കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് ്. സ്‌റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാല്‍ പ്രതികള്‍ക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു: -കോടതി നിരീക്ഷിച്ചു.
ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍: ഐപിസി സെക്ഷന്‍ 376 (ഡി) (കൂട്ടബലാത്സംഗം) പ്രകാരം 20 വര്‍ഷം കഠിനതടവും ഓരോരുത്തര്‍ക്കും 50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍: ഐപിസി സെക്ഷന്‍ 342 വകുപ്പ് (അന്യായമായി തടങ്കലില്‍വയ്ക്കല്‍) പ്രകാരം ഒരു വര്‍ഷം വെറും തടവ്. ഐപിസി സെക്ഷന്‍ 366, 354 (ബി) തുടങ്ങിയ വകുപ്പുകള്‍ക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.
ഐപിസി സെക്ഷന്‍ 357 പ്രകാരം ഒരു വര്‍ഷം തടവ്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്. ഒന്നാം പ്രതിക്ക് (പള്‍സര്‍ സുനി) ഐടി ആക്ട് സെക്ഷന്‍ 66ഇ പ്രകാരം: മൂന്ന് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്). ഐടി ആക്ട് സെക്ഷന്‍ 67എ പ്രകാരം: അഞ്ച് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്). രണ്ടാം പ്രതിക്ക് (മാര്‍ട്ടിന്‍): ഐപിസി സെക്ഷന്‍ 201 (തെളിവ് നശിപ്പിക്കല്‍) പ്രകാരം: 3 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്). തൊണ്ടിമുതലായ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. അപ്പീല്‍ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാന്‍ പാടുള്ളൂ.