india

ബി.ജെ.പി മന്ത്രിയുടെ മകനെതിരെ കൂട്ടബലാത്സംഗക്കേസില്‍ ആരോപണം; പ്രതിഷേധം ശക്തം

By Test User

October 29, 2022

അഗര്‍ത്തല: ത്രിപുരയെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ ബി.ജെ.പി മന്ത്രിയുടെ മകനെതിരെയും ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ത്രിപുര തൊഴില്‍ മന്ത്രിയും ബി.ജെ. പി നേതാവുമായ ഭാഗബന്‍ ചന്ദ്രദാസിന്റെ മകന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ മന്ത്രിപുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാല്‍, ആരോപണം ബി.ജെ. പി തള്ളിക്കളഞ്ഞു. ഈ മാസം 19ന് കുമാര്‍ഘട്ടിലാണ് കേസിനാസ്പദമായ സംഭവം. മൂന്നുനില കെട്ടിടത്തില്‍ 16കാരിയെ എത്തിച്ചാണ് മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സംഭവത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി സ്ഥലത്ത് എത്തിയത്. ഇവിടെ ഒരു പാര്‍ട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി കൂട്ടബലാത്സംഗം നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍. എയുമായ ആശിഷ് സാഹയാണ് സംഭവത്തില്‍ ചന്ദ്രദാസിന്റെ മകനും പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. കുറ്റകൃത്യം നടന്ന വീട് മന്ത്രിയുടെ മകന്‍ വാടകയ്‌ക്കെടുത്തതാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മണിക് സാഹയ്ക്കടക്കം വിവരമുണ്ട്. ഇതിനാല്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണെന്നും മന്ത്രിയുടെ മകനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആശിഷ് സാഹ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനു പിന്നാലെ സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.