News

കുര്‍ദിഷ് ആക്രമണത്തില്‍ അപലപിച്ച് അമേരിക്ക; അനുശോചനം കയ്യില്‍ വച്ചാല്‍ മതിയെന്ന് എര്‍ദോഗന്‍

By Test User

November 14, 2022

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ കുര്‍ദിഷ് ഭീകരരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആറ് പേരുടെ ജീവനെടുക്കുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ഇപ്പോഴിതാ തുര്‍ക്കിയില്‍ നടന്ന കുര്‍ദിഷ് ആക്രമണത്തെ അപലപിച്ച് അമേരിക്കയും രംഗത്തെത്തി. എന്നാല്‍ തുര്‍ക്കിക്ക് അമേരിക്കയുടെ അനുശോചനം വേണ്ടെന്ന് എര്‍ദോഗന്‍ സര്‍ക്കാര്‍.

ഇസ്താംബൂളില്‍ നടന്ന സ്‌ഫോടനത്തെ അപലപിച്ച് യുഎസ് എംബസി രംഗത്തെത്തുകയും തുര്‍ക്കി ഇത് നിരസിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്താംബൂളിലെ തിരക്കേറിയ തെരുവില്‍ നടന്ന സ്‌ഫോടനത്തില്‍ 9കാരിയും പിതാവും 15കാരിയും അമ്മയും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ 22 പേര്‍ അറസ്റ്റിലായി. ഇതില്‍ ബോംബ് സ്ഥാപിച്ചതായി കരുതുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. കുര്‍ദിഷ് ഭീകരര്‍ പരിശീലിപ്പിച്ച് വിട്ടയച്ച സിറിയന്‍ വനിതയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് തുര്‍ക്കിഷ് പോലീസ് പറയുന്നു.