News

യുഎസ്-ഇസ്രാഈല്‍ സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

By webdesk17

March 02, 2026

മസ്‌ക്കറ്റ്: പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രാഈല്‍ സൈനിക നീക്കങ്ങള്‍ ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്. മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ സാധാരണ നിലയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്.

ഒമാനില്‍ നിന്ന് നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഇന്നോ നാളെയോ യാത്ര ചെയ്യേണ്ടവര്‍ ഒരു ടിക്കറ്റിനായി 535 മുതല്‍ 544 ഒമാന്‍ റിയാല്‍ വരെ നല്‍കേണ്ട അവസ്ഥയാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 1,32,000 രൂപയ്ക്ക് മുകളിലാണ്.

സലാം എയര്‍, ഇന്‍ഡിഗോ തുടങ്ങിയ ബജറ്റ് എയര്‍ലൈനുകള്‍ സര്‍വീസ് പൂര്‍ണ്ണമായി പുനരാരംഭിച്ചാല്‍ മാത്രമേ നിരക്കില്‍ കുറയൂ. കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പരിമിതമായ രീതിയില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ എമിറേറ്റ്സ് തീരുമാനിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്സും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും