ലോകത്തിൻ്റെ ഏത് ദിക്കിൽ പോയാലും അവിടെ മലയാളിയുണ്ടാവും എന്നത് പാടിപതിഞ്ഞ ചൊല്ലാണ്. എന്തിന് ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്‌നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്. ദുബൈയിൽ നിന്നും കുറ്റൻ എമിറേറ്റ്സ് വിമാനത്തിൽ ഡാലസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ വലിയ ബഹളം. ലോകകപ്പ് സന്ദർശകരുടെ ആധിക്യം പരാതിരഹിതമാക്കാൻ ഇമിഗ്രേഷൻ കൗണ്ടർ പൂർണസജം. അതിവേഗം അമേരിക്കൻ അധികൃതരുടെ അംഗികാരം ലഭിച്ച് ബഗേജുമായി പുറത്തിറങ്ങിയപ്പോൾ അതാ വലിയ ബാനറുമായി കുറച്ച് പേർ-കെഎംസിസി എന്ന മഹത്തായ സംഘടനയുടെ അമേരിക്കൻ പ്രതിനിധികൾ. നജിബ് എളമരം,സബീർ നെല്ലി തുടങ്ങിയവർ. ബാനറും സ്വീകരണവും കണ്ടപ്പോൾ ലോകകപ്പ് വോളണ്ടിയർമാരും ചേർന്നു. അമേരിക്കൻ കെ.എം.സി.സി യെ നയിക്കുന്നത് അഡ്വ.യു.എ നസീറാണ്. വേൾഡ് കെ.എം.സി.സിയുടെ ട്രഷറർ. ആരോഗ്യ പ്രയാസങ്ങൾ കാരണം ന്യൂയോർക്കിൽ നിന്നും ഡാലസിൽ എത്തിചേരാനുള്ള പ്രയാസം അദ്ദേഹം പറഞ്ഞിരുന്നു. 2006 ലെ ദോഹ ഏഷ്യൻ ഗെയിംസായിരുന്നു ചന്ദ്രികക്കായി ഞാൻ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യാന്തര കായികമാമാങ്കം. അന്ന് മുതൽ നേരിട്ട് അനുഭവിക്കുന്നതാണ് കെ.എം.സി.സിയുടെ സ്‌നേഹം. ബ്രസീലിൽ 2014 ൽ ലോകകപ്പിന് പോയപ്പോൾ മാത്രമായിരുന്നു കെ.എം.സി.സിയെ കാണാതിരുന്നത്. ഏറ്റവുമൊടുവിൽ പാരീസിൽ ഒളിംപിക്സിന് പോയപ്പോൾ അവിടെയും സ്‌നേഹരൂപമായി കെ. എം.സി.സിയുണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിന് ശേഷം നേരേ പോയത് ഡാലസ് സ്‌റ്റേഡിയത്തിലേക്ക്. സബിർ നെല്ലിക്കൊപ്പം കുറ്റൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മീഡിയ അക്രഡിറ്റേഷൻ സെൻ്റർ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ടെക്സസ് പോലിസിലെ ഒരു വനിതാ അംഗമെത്തി. തൻ്റെ വാഹനം പിന്തുടരാൻ പറഞ്ഞു. അവരുടെ പിറകേ പോയി അക്രഡിറ്റേഷൻ സെൻ്ററിലെത്തിയപ്പോൾ ഗംഭിര സ്വീകരണം. പാസ്പോർട്ട് കാണിച്ചപ്പോൾ കൗണ്ടറിലെ സെറീനക്ക് പുഞ്ചിരി. കാർഡ് എടുത്ത് കഴുത്തിലിട്ടു തന്നു. അങ്ങനെ തുടർച്ചയായി നാലാമത് ലോകകപ്പിലും ഫിഫയുടെ പട്ടികയിൽ ചന്ദ്രിക.