അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം. അയൽക്കാരായതിനാൽ അതിർത്തി തർക്കങ്ങളും യുദ്ധവും പതിവായിരുന്നു. ഇപ്പോഴും ആ തർക്കങ്ങൾ തുടരുന്നു. അമേരിക്കയുടെ താരിഫ് നയങ്ങളും മെക്സിക്കോക്കാരുടെ അനിഷ്‌ടവുമെല്ലാം പകൽ പോലെ വ്യക്തം. കഴിഞ്ഞ ദിവസം ഡാലസ് സ്റ്റേഡിയത്തിന് പുറത്ത് മീഡിയ ബോക്സിലെത്താനുള്ള സെക്യുരിറ്റി ക്യൂവിൽ നിൽക്കവെ അരികിൽ ഒരു മെക്സിക്കൻ ജർണലിസ്റ്റ്-ഷഹാവോ പസിനോ. ഡാലസ് സ്റ്റേഡിയത്തിൽ ഡാലസ് കൗബോയ്സ് എന്ന മുൻ ലോക ചാമ്പ്യന്മാരായ എൻ.എഫ്. എൽ സംഘത്തിൻ്റെ ഗംഭീര കളികൾ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ അനുസ്‌മരിക്കവെ അദ്ദേഹം പറഞ്ഞു-ഇവിടെ കളിക്കുന്നത് മെക്സിക്കോയായിരുന്നെങ്കിൽ ഒരു ലക്ഷത്തിലധികം പേരെത്തും. ഇവിടെ കളിക്കേണ്ടത് മെക്സിക്കോയാണ്. സംയുക്ത ആതിഥേയർ എന്ന നിലയിൽ മെക്സിക്കോയുടെ ആദ്യ റൗണ്ട് മൽസരങ്ങൾ അവരുടെ നാട്ടിൽ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചരിത്രത്തിലെത്തി. മെക്സിക്കോയുടെ ഭാഗമായിരുന്ന ടെക്സാസ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പിന്നീട് അമേരിക്കയോട് ചേരുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി മാറി. അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ മെക്സിക്കോ പരാജയപ്പെട്ടു. തുടർന്നുണ്ടായ കരാർ പ്രകാരം ഇന്നത്തെ കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ തങ്ങളുടെ പകുതിയോളം ഭൂപ്രദേശം അമേരിക്കയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. ലോകമഹായുദ്ധ കാലത്ത് അമേരിക്കയിൽ തൊഴിലാളികളുടെ ക്ഷാമം വന്നപ്പോൾ, ലക്ഷക്കണക്കിന് മെക്സിക്കൻ തൊഴിലാളികൾക്ക് താല്ക്കാലികമായി അമേരിക്കയിൽ വന്ന് ജോലി ചെയ്യാൻ അനുവാദം നൽകി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ശക്തമാക്കി.നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ വൻതോതിൽ വർദ്ധിച്ചു. അപ്പോഴും ആധുനിക കാലത്തെ വെല്ലുവിളികൾ ചെറുതല്ല. അനധികൃത കുടിയേറ്റവും അതിർത്തിയിലെ മതിൽ നിർമ്മാണവും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. എങ്കിലും അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന പസിനോയെ പോലുഉളവരുടെ അടിസ്ഥാന പ്രശ്നം അമേരിക്കക്കാർ തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നതാണ്.പാസ്പോർട്ടില്ലാതെ തന്നെ മെക്സിക്കോക്കാർക്ക് അമേരിക്കയിലെത്താം. ജോലിക്കാർ എന്ന നിലയിൽ ചെറിയ ശബളത്തിന് ജീവിതം കെട്ടിപടുക്കണം. സാമ്പത്തികമായി അമേരിക്കയെ മറികടക്കാനാവില്ലെങ്കിലും ഫുട്ബോളിൽ അമേരിക്കയെ മറികടക്കുമെന്ന് പസിനോയെ പോലുള്ളവർ ആണയിടുന്നത് എവിടെയെങ്കിലുമൊന്ന് തല ഉയർത്തണം എന്ന വാശിയിലാണ്