kerala

കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു

By webdesk13

February 10, 2025

കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നല്‍കിയ കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. ജോലി ചെയ്യുന്നിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കയര്‍ ബോര്‍ഡ് ഓഫിസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കുടുംബം അറയിച്ചു.

ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.