Football

ആവേശത്തേരില്‍ ഇതിഹാസം ഇന്ത്യയില്‍

By webdesk17

December 14, 2025

കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഇതിഹാസ താരം ലിയോ മെസി പറന്നിറങ്ങി. മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള്‍ കൊല്‍ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. രാവിലെ സാള്‍ട്ട്‌ലെക്ക് സ്റ്റേഡിയത്തിലെ പരിപാടി സുരക്ഷാ പ്രശ്‌നനങ്ങളില്‍ അലങ്കോലമായി. ഇതിഹാസത്തെ നേരില്‍ കാണാന്‍ വിലക്ക് ടിക്കറ്റ് വാങ്ങി സാള്‍ട്ട്‌ലെക്കില്‍ രാവിലെ തന്നെ തടിച്ചുകൂടിയത് 80,000 ത്തോളം ഫാന്‍സ്. അത്രത്തോളം ആരാധകര്‍ പുറത്തും. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പാളിയപ്പോള്‍ സംഘാടകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വി.വി.ഐ.പികള്‍ മെസിക്ക് ചുറ്റും നിറഞ്ഞതായിരുന്നു പ്രശ്‌നമായത്. വലിയപരിപാടികള്‍ നടത്തി മുന്‍ പരിചയമില്ലാത്ത മുഖ്യ സംഘാടകന് വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒന്നും ചെയ്യാനായില്ല. സാള്‍ട്ട്‌ലെക്കില്‍ മെസി 30 മിനുട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സംഘാടകര്‍ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തി ജനമിറങ്ങി. മെസി പോയതും അ വര്‍ മൈതാനത്തേക്കിറങ്ങി പവിലിയന്‍ തല്ലി തകര്‍ത്തു. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുഖ്യസംഘാടകരെ അറസ്റ്റ് ചെയ്ത പൊലിസ് ടിക്കറ്റ് നിരക്ക് റിഫണ്ട് ചെയ്യാനും നിര്‍ദ്ദേശിച്ചതായി കൊല്‍ക്കത്ത ഡി.ജിപി രാജീവ് കുമാര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം മെസി സാള്‍ട്ട്‌ലെക്കിലുണ്ടാവുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ മെസി സ്വന്തം കുറ്റന്‍ പ്രതിമ വെര്‍ച്വലായി അനാഛാദനം ചെയ്താണ് മഹാനഗരത്തിലെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സഹതാരങ്ങളും പ്രിയമിത്രങ്ങളുമായ റോഡ്രിഗോ ഡി പോള്‍, ലുയിസ് സുവാരസ് എന്നിവരും ഇതിഹാസത്തിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഉച്ചതിരിഞ്ഞ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ലോക്‌സഭയി ലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത സൂപ്പര്‍ താരം ഇന്ന് മുംബൈയിലുണ്ട്. കൊല്‍ക്കത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ വന്‍ സുരക്ഷയാണ്. നാളെ ഡല്‍ഹിയിലെത്തി മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിന് ശേഷം അദ്ദേഹം മടങ്ങും.