പാലക്കാട്: ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് വലതു കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി ഒമ്പതു വയസ്സുകാരി വിനോദിനിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പ്രസീദ പരാതിയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ശസ്ത്രക്രിയകള്‍ക്ക് ശേഷം 20 ദിവസം മുന്‍പ് വീട്ടിലെത്തിയ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കല്‍ സംബന്ധിച്ചും ഇതുവരെ നടപടികളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. സ്‌കൂളില്‍ പോകാനും കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലും വിദ്യാഭ്യാസത്തിലും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പിതാവ് വിനോദ് വ്യക്തമാക്കി. കൂലിപ്പണിയാണു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.
സെപ്റ്റംബര്‍ 24ന് വീട്ടില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. രണ്ട് എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ വെച്ച് ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം ഒ.പിയില്‍ എത്തിയപ്പോള്‍ വേദനയുണ്ടായിരുന്നെങ്കിലും കൈവിരലുകള്‍ അനക്കാന്‍ കഴിഞ്ഞിരുന്നു. മരുന്ന് നല്‍കി വീട്ടിലേക്കയച്ചു. സെപ്റ്റംബര്‍ 30ന് ഒ.പിയില്‍ എത്തുമ്പോഴേക്കും രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും പിന്നീട് കൈയുടെ ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.
സംഭവം വിവാദമാകുകയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ചയില്ലെന്ന് ഡി.എം.ഒ. റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശക്തമായ വിമര്‍ശനങ്ങള്‍ തുടര്‍ന്ന് പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയെയും കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസിനെയും സസ്പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടും അടക്കം ഉത്തരവാദികളായി കണ്ടവര്‍ക്കെതിരെ കോടതിയും കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കായുള്ള ഡോക്ടര്‍മാരോടും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കുട്ടിക്ക് ആവശ്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.