main stories

മായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

By vismaya

June 12, 2026

സംസ്ഥാനത്ത് മുസ്ലിം യുവജന പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കെ മുഹമ്മദിന്റെ നിര്യാണം വ്യക്തിപരമായും പ്രസ്ഥാനപരമായും തീരാനഷ്ടമാണ്. അവസാനമായി കെ.കെയെ ഒരു നോക്ക് കാണാന്‍ കണ്ണൂരിലെത്തിയപ്പോള്‍ എത്രയോ ചിത്രങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 1936 ജൂണ്‍ 20ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയില്‍ ജനിച്ച കെ.കെ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സംഘാടനത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധനേടിയിരുന്നു. പഠനാനന്തരം പാലക്കാട്ട് പോയി ബിസിനസ് തുടങ്ങിയ കെ.കെയെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ബാഫഖി തങ്ങളായിരുന്നു. തുടര്‍ന്ന് ചന്ദ്രിക മാഹി ലേഖകനായി ശ്രദ്ധനേടിയ കെ.കെയെ പാലക്കാട്ടെ ചന്ദ്രികയുടെ കാര്യങ്ങള്‍ നോക്കാന്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഏല്‍പ്പിച്ചു.

വൈകാതെ ഒരേ സമയം ചന്ദ്രിക കോഴിക്കോട് ബ്യൂറോ ചീഫായും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായും കെ.കെ നിയമിതനായി. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ സന്തത സഹചാരിയായി സഞ്ചരിച്ച കെ.കെ, അദ്ദേഹത്തിന്റെ മത ചിട്ടകളും കുലീനമായ പെരുമാറ്റവും സ്വാംശീകരിച്ചു. 1968 ല്‍ മുസ്ലിം യൂത്ത് ലീഗ് നിലവില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ.കെയുടെ പേരാണ് ഐകകണ്ഠ്യേന വന്നത്. സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ചന്ദ്രികയില്‍ നിന്നിറങ്ങിയവര്‍ ലീഗ് ടൈംസ് സ്ഥാപിച്ചപ്പോള്‍ അതിന്റെ പത്രാധിപരായ കെ. കെ, 1984ല്‍ മുസ്ലിം ലീഗുകള്‍ ലയിച്ചതിനെ തുടര്‍ന്ന് വീണ്ടും ചന്ദ്രിക അസോസിയേറ്റ് എഡിറ്ററായി. കൊച്ചിയില്‍ ചന്ദ്രിക എഡിഷന്‍ തുടങ്ങുമ്പോള്‍ അതിന്റെ ചുമതല (റസിഡന്റ് എഡിറ്റര്‍) അദ്ദേഹത്തിനായിരുന്നു. ഫെഡറേഷന്‍ ഓഫ് മുസ്ലിം ഓര്‍ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്‍ അസോസിയേഷന്‍ കണ്ണൂര്‍ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓള്‍ കേരള ടി.ടി.ഐ മാനേജേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പെരിങ്ങത്തൂര്‍ ചെയര്‍മാന്‍, സെന്‍ട്രല്‍ കോഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ മുസ്ലിം എന്‍.ജി.ഓസ് കേരള വൈസ് ചെയര്‍മാന്‍, എന്‍.എ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കല്ലിക്കണ്ടി, ബി.എഡ് കോളജ് പെരിങ്ങത്തൂര്‍, ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്‍, എസ്.എം.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മുസ്ലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍, അണ്‍ എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, പത്ര പ്രവര്‍ത്തക യൂണിയന്‍ ദേശീയ സമിതി അംഗം തുടങ്ങി വഹിച്ച പദവികളെയെല്ലാം ആ സാനിധ്യം തിളക്കമുള്ളതാക്കി.

ഏകദേശം അര നൂറ്റാണ്ടുകാലത്തെ ആത്മബന്ധമാണ് കെ.കെ മുഹമ്മദുമായുള്ളത്. ഞാന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് പെരിങ്ങളം ഉപതിരഞ്ഞെടുപ്പിലായിരുന്നു. അന്ന് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുള്ള നിരവധി പ്രമുഖര്‍ ആ മണ്ഡലത്തിലുണ്ടായിരുന്നു. സൂപ്പി സാഹിബും കെ.കെ മുഹമ്മദും ഉമ്മര്‍ ഖാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്ന മണ്ഡലത്തിലേക്കാണ് വളരെ ദൂരെയുള്ള എന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. എന്നാല്‍ അതില്‍ ഒരു പരിഭവമോ ആലോചനയോ പോലും പ്രകടിപ്പിക്കാതെ, എണ്ണയിട്ട യന്ത്രം പോലെ എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അതീവ ചിട്ടയോടെയും ആത്മാര്‍ഥതയോടെയും അദ്ദേഹം കൈകാര്യം ചെയ്തു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ശക്തമായ മത്സരമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു വ്യാപാരിയും പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുതന്നെ അക്ഷരങ്ങളോടും ആശയങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കെ.കെ, പി.കെ, പിലാക്കണ്ടി ത്രയങ്ങളില്‍ ആദ്യ രണ്ട് പേരും മികച്ച പത്രപ്രവര്‍ത്തകരും അക്ഷരങ്ങളുടെ ഉപാസകരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആശയവ്യാപനത്തിനും ബൗദ്ധിക വളര്‍ച്ചയ്ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. ഈയടുത്തിടെ പി.കെ. മാനു സാഹിബിന്റെ ഒരു രചനയുടെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തപ്പോഴും ഈ ത്രയങ്ങള്‍ ഓര്‍മകളിലൂടെ കടന്നുപോയിരുന്നു. തൊണ്ണൂറിന്റെ നിറവില്‍ വിടപറയുമ്പോഴും എന്റെ മനസില്‍ പച്ചപിടിച്ച കുലീന യുവത്വത്തിന്റെ കെ.കെയുടെ മുഖമാണ് ബാക്കി.