india

ജനസംഖ്യ കൂട്ടാന്‍ പദ്ധതിയുമായി ആന്ധ്രപ്രദേശ്; കുട്ടികള്‍ മൂന്നായാല്‍ 30,000, നാലാമന് 40,000, പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

By webdesk14

May 16, 2026

അമരാവതി: ആന്ധ്രാപ്രദേശിലെ ജനസംഖ്യാ നിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കുടുംബത്തിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുൻപ് ജനസംഖ്യാ നിയന്ത്രണത്തെ ശക്തമായി അനുകൂലിച്ചിരുന്ന നായിഡു, നിലവിലെ സാഹചര്യത്തിൽ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കി.

ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ‘സ്വർണ്ണ ആന്ധ്ര, സ്വച്ഛ് ആന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഒരു മാസത്തിനകം സർക്കാർ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ രണ്ടാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 25,000 രൂപ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് മൂന്നും നാലും കുട്ടികളുള്ള കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പിന്നീട് സർക്കാർ തീരുമാനിക്കുകയായിരുന്നു.

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് പല ദമ്പതികളും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതായും, ആദ്യത്തെ കുട്ടി ആൺകുട്ടിയല്ലെങ്കിൽ മാത്രം രണ്ടാമതൊരു കുട്ടിക്ക് മുതിരുന്നതായും നായിഡു ചൂണ്ടിക്കാണിച്ചു. ജനനനിരക്ക് കുറയുന്നത് സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനും യുവാക്കളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.