അത്യുത്തര കേരളത്തില്‍ നിന്നാരംഭിച്ച് ഒരുമാസക്കാലം നീണ്ടുനിന്ന യു.ഡി.എഫിന്റെ പുതുയുഗ യാത്ര അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത ഒരുപുതുയുഗപ്പിറവിക്ക് കാതോര്‍ത്തിരിക്കുകയാണെന്ന് തീര്‍ച്ചയായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളുമായും സംവദിച്ച് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കേട്ടറിഞ്ഞ് വരുംകാല കേരളത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഈ യാത്ര ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റുന്ന കാഴ്ച്ചയാണ് എങ്ങും കാണാന്‍ സാധിച്ചത്. പത്തുവര്‍ഷക്കാലത്തെ ഇടതുഭരണത്തില്‍ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പര്യായമായിത്തീര്‍ന്ന ഒരു ഭരണകൂടം ധിക്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി, ജനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിക്കുമ്പോള്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നല്ലനാളുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ യാത്ര കാലദേശ വ്യത്യാസമില്ലാതെ മലയാളക്കര ഒന്നടങ്കം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.
സ്വീകരണ കേന്ദ്രത്തിനെത്തിയ ആള്‍ക്കൂട്ടത്തെപോലെ തന്നെയായിരുന്നു കൂടിക്കാഴ്ച്ചക്കെത്തിയ ജനങ്ങളുടെയും ആവേശം. ഭരണകൂടങ്ങളുടെ അലംഭാവംകൊണ്ടും അശ്രദ്ധകൊണ്ടും തങ്ങളനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും ഭാവി കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും പങ്കുവെക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കവും വാക്കുകളില്‍ പ്രതീക്ഷയുടെ സ്‌തൈര്യവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ യു.ഡി.എഫ് വാഗ്ദാനം ചെയ്ത വിസ്മയച്ചെപ്പ് രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിതന്നെ തുറന്നിരിക്കുകയാണ്. നവയുഗയാത്രയില്‍ വാഗ്ദാനം ചെയ്ത വിസ്മയങ്ങള്‍ അവസാനനിമിഷംവരെ അന്വേഷിച്ചുകൊണ്ടിരുന്ന ഇടതുമുന്നണിയുടെ കണ്ണ്തള്ളിപ്പിക്കുന്ന തരത്തിലുള്ളതായിരുന്ന രാഹുലിന്റെ പ്രഖ്യാപനങ്ങള്‍. കര്‍ണാടകയിലും തെലങ്കാനയിലും രാജസ്ഥാനിലുമെല്ലാം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രാബല്യത്തില്‍ വരുത്തുകയും അവിടങ്ങളിലെ ജനങ്ങള്‍ അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ അതിനെല്ലാം ചുക്കാന്‍ പിടിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവു തന്നെ കേരളക്കരയിലും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ വിശ്വാസ്യത ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നല്‍കും, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിക്കും, ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും, സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും, കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നിവയാണ് രാഹുല്‍ ഗാന്ധി നടത്തിയിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍.
യു.ഡി.എഫിന്റെ ജനപക്ഷ നിലപാടിന്റെ പ്രതീകമാണ് ഈ അഞ്ചുപ്രഖ്യാപനങ്ങളും. സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വൃദ്ധര്‍ തുടങ്ങിയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യംവെക്കുന്നതിലൂടെ നാടിന്റെ സമഗ്രമായ പുരോഗതിയാണ് മുന്നണി അടിവരയിട്ടിരിക്കുന്നത്. കൃത്യമായ ആലോചനകളുടെയും ചിന്തകളുടെയും അടിസ്ഥാനത്തിലുള്ളതാണീ പദ്ധതികളെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ സമൂഹത്തിന്റെയാകെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പര്യാപ്തമായതുമായിമാറിയിരിക്കുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതിനുമുമ്പോ പിമ്പോ സമാനതകളുണ്ടായിട്ടില്ല.
എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുള്ള ആ കാലയളവില്‍ സേവനമേഖലയില്‍ അല്‍ഭുതകരമായ നിരവധി പദ്ധതികള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചിട്ടുള്ളത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെയുള്ള എണ്ണിയാലൊടുങ്ങാത്ത പദ്ധതികളിലൂടെ ലക്ഷക്കണക്കായ മനുഷ്യരാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഏതുപ്രതിസന്ധികളെയും അതിജയിക്കാന്‍ തങ്ങള്‍ക്കിവിടെ ഒരു സര്‍ക്കാറുണ്ടെന്ന ഉറച്ചവിശ്വാസം ജനങ്ങളില്‍ രൂഢമൂലമായിരുന്ന കാലം. ആ നല്ല കാലത്തിന്റെ ഓര്‍മകളിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെനാമഥേയത്തിലുള്ളതുള്‍പ്പെടെയുള്ള പദ്ധതികള്‍വഴി കേരളം മടങ്ങിപ്പോയിരിക്കുന്നത്. കലുശിതമായ വര്‍ത്തമാനകാലത്ത് ഇന്ദിരാ ഗ്യാരന്റി എന്ന പേരുപോലും മലയാളിക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ്. ഇതേ മാതൃകയില്‍ വികസന രംഗത്തും ഭാവനാ സമ്പന്നവും സര്‍ഗാത്മകവുമായ പദ്ധതികളാല്‍ യു.ഡി.എഫ് വീണ്ടും വിസ്മയിപ്പിക്കുമെന്നതിന്റെ സാക്ഷ്യമാണ് വിവിധ മേഖലകളിലുള്ളവരുമായി നവയുഗ യാത്രക്കിടെ നടന്നിട്ടുള്ള കൂടിക്കാഴ്ച്ചകള്‍.