hospital

ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി

By webdesk13

December 09, 2024

ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം

രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.