kerala

ഹിന്ദു പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; പി.വി. അൻവർ

By webdesk13

September 30, 2024

‘ദ ഹിന്ദു’ പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അൻവർ. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തിൽ കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു.

കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. മതസൗഹാർദത്തിന് കത്തിവെക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ആർ.എസ്.എസുമായി സഹകരിച്ചെന്നും അൻവർ കുറ്റപ്പെടുത്തി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിലും പുതിയ ആരോപണങ്ങൾ അൻവർ ഉന്നയിച്ചു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു.

അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ പൊലീസിൽനിന്നു തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസിൽ നിന്നു ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ല. വടകര പാനൂരിൽ 17 വയസുള്ള മുഹമ്മദ് ഹാഷിർ മയക്കുമരുന്ന് സംഘത്തിന്റെ അടിമയായതും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുമായ സംഭവം വിശദീകരിച്ചാണ് അൻവറിന്റെ പ്രസംഗം.