india

വിവാഹം കഴിച്ചതിന് ആർമി നഴ്സിനെ പിരിച്ചുവിട്ടു; കേന്ദ്രം 60ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

By webdesk14

February 21, 2024

ന്യൂഡൽഹി: വിവാഹം കഴിച്ചതിന്റെ പേരിൽ സൈനിക നഴ്സിങ് സർവീസിൽനിന്നു പിരിച്ചുവിട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ട‍പരിഹാരം നൽകണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി. 1988ൽ വിവാഹശേഷം സർവീസിൽനിന്നു പിരിച്ചുവിട്ട സെലീന ജോണിന്റെ അപേക്ഷയിലാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.

2012 ൽ സെലീന ആംഡ് ഫോഴ്സ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സെലീനയുടെ ജോലി പുനഃസ്ഥാപിക്കണമെന്ന വിധിച്ചു. എന്നാൽ 2019 ൽ കേന്ദ്രം ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ഉത്തരവിൽ ട്രിബ്യൂണൽ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് കോടതി പറഞ്ഞു. 1977 ൽ പുറത്തിറങ്ങിയ നിയമപ്രകാരം, വിവാഹം കഴിച്ചതിന്റെ പേരിൽ ജീവനക്കാരെ മിലിറ്ററി നഴ്സിങ് സർവ്വീസിൽ നിന്ന് പിരിച്ചുവിടാനാകും. എന്നാൽ ഈ നിയമം 1995 ൽ പിൻവലിച്ചിരുന്നുവെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

വിവാഹത്തിന്റെ പേരിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽനിന്നു പിരിച്ചുവിടാൻ 1977ൽ കൊണ്ടുവന്ന നിയമം 1995ൽ പിൻവലിച്ചതായും കോടതി ചൂണ്ടിക്കാട്ടി. സൈനിക നഴ്സിങ് സർവീസിൽ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ കരസേന ഓഫിസറെ വിവാഹം കഴിച്ചതിനു പിന്നാലെ കാരണംപോലും ചോദിക്കാതെ ജോലിയിൽനിന്നു പറഞ്ഞുവിടുകയായിരുന്നു. വിവാഹം കഴിച്ചാൽ നിയമനം റദ്ദാക്കുമെന്ന കരസേന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എട്ടു ആഴ്ചയ്ക്കകം 60 ലക്ഷം രൂപ നൽകണമെന്നാണു കോടതി ഉത്തരവിൽ പറയുന്നത്.