Connect with us

Views

കാവിച്ചെങ്കൊടിക്കെതിരെ വേങ്ങരയുടെ മഞ്ഞക്കാര്‍ഡ്

Published

on

ഡോ. എം.കെ മുനീര്‍

‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്്‌ലിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി… ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അക്രമാസക്തമായ യജ്ഞങ്ങള്‍ക്ക് കീഴടങ്ങണമോ എന്നതാണ്.’

‘ജനശിക്ഷാ യാത്ര’ എന്ന പേരില്‍ കൊടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം വേങ്ങരയെ കുറിച്ചായതോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മോശമാക്കുന്നതോ ഒന്നുമല്ല അതിന്റെ മര്‍മ്മം. സി.പി.എം, ആര്‍.എസ്.എസിനെ പറഞ്ഞു തുടങ്ങിയാല്‍ കോണ്‍ഗ്രസിനോ മുസ്‌ലിംലീഗിനോ എതിരെയാവുന്നതും പാണക്കാട് തങ്ങളെ സംഘികള്‍ കുപ്പത്തൊട്ടിയിട്ട പദം ഉപയോഗിക്കുന്നതും ഇപ്പോള്‍ പുതുമയല്ല. എഴുപത് വര്‍ഷം പിന്നിട്ട ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടും ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും കീഴടങ്ങണോ എന്നതുമാണത്രെ വേങ്ങരയിലെ ചോദ്യം. ഒന്നര വര്‍ഷം പിന്നിട്ട സംസ്ഥാന സര്‍ക്കാറിന്റെ മാറ്റുരക്കുന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലെന്ന് പറയാന്‍ പോലും സി.പി.എം ഭയക്കുന്നതിന്റെ കാരണം കൊടിയേരിയുടെ വാക്കുകളില്‍ തന്നെയുണ്ട്.

ലേഖനം തുടരട്ടെ, ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 16 മാസത്തിനുള്ളില്‍ നിരപരാധികളായ 13 സി.പി.ഐ-എം പ്രവര്‍ത്തകരെ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കൊലപ്പെടുത്തി. പയ്യന്നൂരില്‍ ധനരാജനെ വീട്ടില്‍ കയറിയാണ് വെട്ടി കൊലപ്പെടുത്തിയത്. പിണറായിയില്‍ സി.വി രവീന്ദ്രനെ ബോംബാക്രമണത്തിലാണ് വകവരുത്തിയത്. വാളാങ്കിച്ചാലിലെ സി.പി.ഐ-എം ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ കള്ളുഷാപ്പില്‍ കയറിയാണ് കൊന്നത്.’ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ അണികളുടെ ജീവനു പോലും സംരക്ഷണം നല്‍കാനാവാത്ത ഒരു ഭരണത്തെക്കകുറിച്ച് മേനി പറയാന്‍ നില്‍ക്കാത്തത് ഏതായാലും നന്നായി. മലപ്പുറം ഉപതെരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത് വേങ്ങരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പാകുമ്പോള്‍ വിഴുങ്ങിയതു തന്നെ പിണറായി സര്‍ക്കാറിനുള്ള കുറ്റപത്രമാണ്.

ഏതെങ്കിലും മേഖലയില്‍ എടുത്തുപറയത്തക്ക എന്തെങ്കിലുമൊരു പദ്ധതിയെ കുറിച്ച് പറയാനില്ലാത്തതാണ് എല്‍.ഡി.എഫിന്റെ ഒന്നര വര്‍ഷം. ക്രിയാത്മകമായൊരു പ്രഖ്യാപനമോ തീരുമാനമോ ഉണ്ടായോ എന്നു ചോദിച്ചാലും ഉത്തരം തഥൈവ. പക്ഷേ, മദ്യം വ്യാപകമാക്കുന്നതില്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ചുവെന്ന് അഭിമാനത്തോടെ പറയാനാവും. സ്വന്തം വകുപ്പുകളില്‍ മൈനസ് മാര്‍ക്കുള്ള മുഖ്യമന്ത്രി, മന്ത്രിമാര്‍ക്ക് മാര്‍ക്കിടുമ്പോള്‍ എല്ലാവര്‍ക്കും വട്ടപ്പൂജ്യം ലഭിച്ചാലും എക്‌സൈസ് മന്ത്രിക്ക് നൂറില്‍ ആയിരം മാര്‍ക്കു കൊടുക്കാം. യു.ഡി.എഫ് പൂട്ടിയ ബാറുകള്‍ തുറന്നും പുതിയ ഔട്‌ലെറ്റുകള്‍ തുറന്നും വിമാനത്താവള ആഭ്യന്തര ടെര്‍മിനലുകളിലുമായി മദ്യമൊഴുക്കുന്നു. ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനക്ക് കോടതി താഴിട്ടപ്പോള്‍ റോഡുകള്‍ അപ്പാടെ ജില്ലാഗ്രാമ റോഡുകളാക്കുന്നതൊക്കെ മദ്യവര്‍ജന നയമാണത്രെ.

മദ്യശാല തുടങ്ങാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചു പിടിച്ചവര്‍ അധികാര വികേന്ദ്രീകരണത്തില്‍ നിന്ന് മദ്യമാഫിയയുടെ ഏകാധിപത്യത്തിലേക്ക് കേരളത്തെ നയിക്കുമ്പോള്‍ തദ്ദേശ വകുപ്പു മന്ത്രിയായി രാജ്യത്തെ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചത് ഓര്‍ക്കുകയാണ്. ഒന്നര വര്‍ഷത്തിനിടെ തദ്ദേശ വകുപ്പ് ഡയറക്ടര്‍മാരായ ആറു പേരാണ് വന്നുപോയതെന്നതു മാത്രം മതി ആ വകുപ്പിനെ വിലയിരുത്താന്‍. കുടുംബശ്രീയിലും തദ്ദേശ വകുപ്പിലും നടക്കുന്ന തീവെട്ടിക്കൊള്ളകളും കെടുകാര്യസ്ഥതയും സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കുകയാണെന്നത് ആരോപണമല്ല. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം 15 ശതമാനം മാത്രമാണെന്ന ദുഃഖ സത്യം പറയുമ്പോള്‍, ഒരു കാലത്ത് എന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ആളാണല്ലോ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നോര്‍ത്ത് സങ്കടം തോന്നുന്നു.

സര്‍ക്കാര്‍ അധികാരത്തിലേറി പെന്‍ഷന്‍ വീടുകളിലെത്തിച്ചുവെന്ന അവകാശവാദവും വഴിനീളെ #ക്‌സുകളും കണ്ടിരുന്നു. എത്ര മാസമായി ക്ഷേമ പെന്‍ഷനുകള്‍ വിതരണം നിലച്ചിട്ട്. പല പെന്‍ഷനുകളുടെയും കുടിശ്ശിക വര്‍ഷം ഒന്നു പിന്നിട്ടു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍, ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ രംഗത്തെ കേരള മോഡലുകള്‍ മുച്ചൂടും നശിപ്പിച്ചു. രണ്ടു മന്ത്രിമാര്‍ നാണം കെട്ട് ഇറങ്ങിപ്പോയ സര്‍ക്കാറില്‍ നിന്ന് ആരെയാണ് പുറത്താക്കാതെ നിലനിര്‍ത്താന്‍ പറ്റിയതെന്നാണ് ആലോചന. ഗതാഗത മന്ത്രി കായല്‍ കയ്യേറുമ്പോള്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ ഫീസുകള്‍ മുന്നൂറ് ഇരട്ടി വര്‍ധിപ്പിച്ചത് പുണ്യം കിട്ടാനാണെന്നാണ് പറയുന്നത്. പാഠപുസ്തകം വിതരണം ചെയ്യാതെ, പരീക്ഷകള്‍ നേരാംവണ്ണം നടത്താതെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. ബജറ്റും പരീക്ഷയും ചോര്‍ച്ചയാവുമ്പോള്‍ അതിന്റെ സാമ്പത്തിക ലക്ഷ്യം ലാവലിന്‍ ചാക്കിനോളം വലുതോ ചെറുതോ എന്നതുമാത്രമാണ് സംശയം.

സമീപ കാലത്തെ നിരവധി വിഷയങ്ങളില്‍ പൊലീസ് സംഘ്പരിവാറിന് ഇരകളെ വേട്ടയാടാന്‍ അനുകൂല സാഹചര്യമൊരുക്കിയപ്പോഴാണ് സഖ്യ കക്ഷിയായ സി.പി.ഐ പോലും മുണ്ടുടുത്ത മോദിയെന്ന് പൊലീസും വിജിലന്‍സുമുള്ള മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടിയത്. സംസ്ഥാനത്തെ പൊലീസ് നയം കാവിവത്കരിക്കപ്പെട്ടു എന്ന വിമര്‍ശം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്‍ക്ക് നേരെ വരെ കരിനിയമങ്ങളുടെ വാളെടുക്കുകയാണ്. പിഞ്ചു മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ പോലും ആര്‍.എസ്.എസ് അവരുടെ ആയുധ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് പാര്‍ട്ടി ചാനല്‍ തന്നെ തെളിവ് സഹിതം വാര്‍ത്ത നല്‍കുകയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രേഖാമൂലം ഡി.ജി.പിക്ക് പരാതി നല്‍കയും ചെയ്തിട്ടും എന്തു നടപടിയാണുണ്ടായത്.

സംഘ്പരിവാര്‍ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും ഒരു ആശ്വാസ വാക്കു പോലും നല്‍കിയോ. ധന സഹായത്തിന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടും സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫൈസലിന്റെ ഭാര്യക്കും പിഞ്ചോമന മക്കള്‍ക്കും ഒരു രൂപ പോലും നല്‍കിയോ. ഹരിയാനയില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ രക്ഷിതാക്കള്‍ ഡല്‍ഹിയിലെ കേരളാ ഹൗസിലെത്തിയപ്പോള്‍ മുഖം കൊടുത്തതു വലിയ കാര്യമാക്കുന്നവര്‍, കൊടിഞ്ഞി വഴി പലതവണ പോയിട്ടും ആ വീട്ടിലൊന്ന് കയറാന്‍ മുഖ്യമന്ത്രിക്ക് എന്തേ മനസ്സുണ്ടായില്ല. സ്വന്തം മകന്റെ മരണത്തിനു ഉത്തരവാദിയായവരെ നിയമത്തിന് മുമ്പിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തി ചവിട്ടേറ്റു വീണ കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ മഹിജയെ കാണാന്‍ കൂട്ടാക്കാത്ത ധാര്‍ഷ്ട്യത്തെ സി.പി.ഐ തന്നെ മുതലാളിയെന്നാണ് വിളിക്കുന്നത്.

സമാധാനത്തിന്റെ നാടായ കേരളത്തെ കൊലക്കളമാക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും മത്സരിക്കുമ്പോള്‍ നിയമവാഴ്ച 51 വെട്ടിനാല്‍ ഊര്‍ധശ്വാസം വലിക്കുകയാണ്. തലസ്ഥാന നഗരിയില്‍ ഒരു ബി.ജെ.പിക്കാരന്‍ വധിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച്‌വരുത്തി താക്കീത് നല്‍കിയതുകൊണ്ട് ഏതാനും ആഴ്ചകളായി മത്സരകൊലോത്സവം സുല്ലിട്ടിരിക്കുന്നു. മുഖ്യമന്ത്രിയും കുമ്മനവും ഒന്നിച്ചിരുന്ന് ധാരണയാവുമ്പോള്‍ കൊലയും മറുകൊലയും കുറയുന്നത് നല്ലകാര്യം. പക്ഷെ, ഈ നേതാക്കള്‍ അറിയാതെയോ സംരക്ഷിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടോ ആണ് കേരളം ചോരക്കളമാവുന്നതെന്നാണ് അതിലെ ദുസ്സൂചന. പൊലീസ് കാവിയു ചുവപ്പുമായി കാക്കിക്കുള്ളില്‍ പരിണാമത്തിന് വിധേയമാകുന്നത് ആശ്വാസകരമല്ല. സ്വതന്ത്രമായ പൊലീസ് എന്നത് കേരളത്തിന്റെ സ്വപ്‌നമാണിപ്പോള്‍.

വിഷലിപ്തവും അതിവര്‍ഗീയതയും അടങ്ങിയ ശശികലമാരുടെയും ഗോപാലകൃഷ്ണന്‍മാരുടെയും നാക്കിനു എന്‍.ഒ.സിയും ബൂസ്റ്റിംഗ് പാക്കേജും നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ പേരില്‍ പോലും മുസ്്‌ലിം ന്യൂനപക്ഷദലിത് വിഭാഗങ്ങളെ വേട്ടയാടുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് ദേശീയ പതാകയുടെ പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി കൊടിയേറ്റുമ്പോള്‍ വലിയ വര്‍ത്തമാനങ്ങളില്‍ അഭിരമിക്കുകമാത്രമല്ല, നടപടിക്ക് മുതിര്‍ന്ന ജില്ലാ കലക്ടറെ രായ്ക്കുരാമാനം നാടുകടത്തുകയാണ്. സംഘ്പരിവാറിന്റെ തൃപ്പൂണിത്തുറ മോഡല്‍ യോഗ കേന്ദ്രങ്ങള്‍ക്ക് നേരെ കണ്ണും കാതും കൊട്ടിയടക്കുന്നവര്‍ പീസ് സ്‌കൂളുകളില്‍ മണത്തു നടക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനായ അശോകന്റെ മകള്‍ ഹാദിയ ആയി മതം മാറുമ്പോള്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ മൗനാനുവാദവും വീട്ടുതടങ്കലിന്റെ പുതുമാതൃകകളും തീര്‍ക്കാന്‍ എങ്ങിനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാറിനാവുക.

രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന മോദി സര്‍ക്കാറിന്റെ ഏക സിവില്‍കോഡ്, പശു രാഷ്ട്രീയങ്ങള്‍ക്കെതിരെ രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. അത്തരമൊരു സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ സമസ്ത പണ്ഡിതരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്തത് കേരളത്തില്‍ പിണറായിയുടെ പൊലീസാണ്. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നത് കുറ്റപത്രത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉള്ളിടത്തോടം ഭയപ്പെടാനില്ല. പക്ഷെ, മോദി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി പിണറായി മാറുന്നുവെന്ന ആശങ്ക നിസ്സാരമല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നയവും മുഖ്യ ശത്രു ബി.ജെ.പിയല്ലെന്ന സി.പി.എം നിലപാടും ഫലത്തില്‍ ഒന്നു തന്നെയാണ്. കോണ്‍ഗ്രസ് മുന്നണി സര്‍ക്കാറുകള്‍ കെട്ടിപ്പടുത്ത രാജ്യത്തിന്റെ അടിത്തറ മാന്തുന്ന മോദിയുമായി ഒത്തുകളിച്ച് എത്രകാലം സി.പി.എമ്മിന് കബളിപ്പിക്കാനാവും.

കേന്ദ്രത്തിലെ ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും ജനദ്രോഹത്തില്‍ നടത്തുന്ന മത്സരം പോലെതന്നെയാണ് അതു മറച്ചുപിടിക്കാനുള്ള വാചക കസര്‍ത്തുകളും. ബി.ജെ.പിയും സി.പി.എമ്മും ഡല്‍ഹി ഓഫീസുകളിലേക്ക് പരസ്പരം ജാഥ നടത്തുന്നത് ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള നാടകം മാത്രമാണ്. വാക്കുകള്‍ക്ക് അപ്പുറം പ്രവൃത്തിയാണ് വേണ്ടത്. പകല്‍ വെളിച്ചത്തില്‍ നാവുകൊണ്ട് കടിച്ചു കീറുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അരണ്ട വെളിച്ചത്തില്‍ കെട്ടിപ്പുണരുകയാണ്. നിലാവുണ്ടെന്ന് കരുതി നേരം പുലരുവോളം മോഷണം നടത്തുന്ന കാവിച്ചെങ്കൊടി വേങ്ങരയില്‍ കയ്യോടെ പിടിയിലായിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഫൗളിനെതിരെയുള്ള മഞ്ഞക്കാര്‍ഡാണ് വേങ്ങരയില്‍ നിന്നുയരുക.

(പ്രതിപക്ഷ ഉപനേതാവാണ് ലേഖകന്‍)

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending