Connect with us

Video Stories

ലക്ഷ്യം ന്യൂനപക്ഷ ശാക്തീകരണം തടയല്‍

Published

on

ഡോ. ഹുസൈന്‍ മടവൂര്‍

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു വളര്‍ന്നതാണെന്നു കാണാം. ജൂത-ക്രൈസ്്തവ-ഇസ്്‌ലാം മതങ്ങളുടെ ആഗമനങ്ങളെയും ബഹുസ്വര സംസ്‌കൃതിയുടെ തുടര്‍ച്ചയായി വേണം കാണാന്‍. ദ്രാവിഡ സമൂഹത്തിലേക്ക് ആര്യന്മാരുടെ കടന്നുവരവ് ഉള്‍പ്പെടെ മേല്‍പറഞ്ഞ ഒന്നിനെയും വൈദേശികം പ്രാദേശികം എന്നു പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല.

എല്ലാ മതങ്ങളെയും സ്വാംശീകരിച്ചതും ഉള്‍ക്കൊണ്ട് ജീവിക്കുന്നതും ഭാരതീയരാണ്. എല്ലാ മത-ജാതി-ഉപജാതി ധാരകളുടെയും നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ആത്മാവ്. ഇതു നിലനിന്നു കാണണമെന്നാണ് ഗാന്ധിജിയും നെഹ്്‌റുവും പട്ടേലും ആസാദും അലി സഹോദരന്മാരും ഖാഇദെമില്ലത്തും ഉള്‍പ്പെടെയുള്ള രാഷ്ട്ര ശില്‍പികളും ആഗ്രഹിച്ചത്.
ഭരണഘടന നിര്‍മ്മിച്ചപ്പോള്‍ മതേതരത്വവും എല്ലാവര്‍ക്കും തുല്യ പരിഗണനയും ഉറപ്പാക്കിയതും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയില്‍ കെട്ടിപ്പടുത്ത ഭരണഘടനയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കിയതും ബഹുസ്വരതയുടെ സൗന്ദര്യത്തെ സ്വാംശീകരിച്ചാണ്.

ആധുനിക സമൂഹ്യ ക്രമത്തില്‍ രാഷ്ട്രത്തിന്റ മഹത്വവും നിലനില്‍പും ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതിലാണെന്ന് പൊളിറ്റിക്കല്‍ സയന്‍സിന്റെ ബാലപാഠമാണ്. മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെ പേരിലെല്ലാം ന്യൂനപക്ഷമായവരെ മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്താന്‍ പ്രത്യേക പരിഗണന ഭരണഘടന ഉറപ്പാക്കിയതും അതിന്റെ സത്ത ഉള്‍കൊള്ളാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറായി എന്നതും മനുഷ്യകുലത്തിന്റെയും ഭാരതീയ സംസ്‌കാരങ്ങളുടെയും വളര്‍ച്ചയും മെച്യുരിറ്റിയുമാണ് അടയാളപ്പെടുത്തുന്നത്.

 
ന്യൂനപക്ഷത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ് പിന്നാക്കക്കാരായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ഗോത്ര സമൂഹങ്ങളും. മുസ്്‌ലിംകള്‍ ഒരേ സമയം ന്യൂനപക്ഷവും പിന്നാക്കവുമാണ്. രണ്ടു രീതിയിലും പരിഗണനയും നീതിയും ലഭിക്കേണ്ട വിഭാഗം. പക്ഷെ, പലപ്പോഴും നിയമം വ്യാഖ്യാനിക്കുന്നവരും നടപ്പാക്കുന്നവരും അവരെ ദ്രോഹിക്കുകയും വളര്‍ച്ച തടയുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന നിലപാടാണ് എല്ലാ കാലത്തും ഏറിയോ കുറഞ്ഞോ സ്വീകരിച്ചത്. കൂടുതല്‍ പരിഗണന ലഭിക്കേണ്ടവരായിട്ടും മുസ്്‌ലിം-ദലിത് വിഭാഗത്തിലുള്ളവരോട് അവഗണനയും ദ്രോഹവും തുടരുകയും ചെയ്യുന്നു.

 
രാജ്യത്തെ ജയിലുകളില്‍ ഭൂരിപക്ഷവും മുസ്്‌ലിം-ദലിത് വിഭാഗങ്ങളില്‍ പെട്ട സാമൂഹ്യ പ്രവര്‍ത്തകരാണ്. അവരവരുടെ സാമൂഹ്യ വ്യവസ്ഥിതിയെ ഉള്‍കൊണ്ട് നാടിന്റെ വളര്‍ച്ചക്കായി പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികളെപോലെ കണ്ട് കൈകാര്യം ചെയ്യുന്നു. കരിനിയമങ്ങള്‍ ചുമത്തി കേസെടുത്ത് വിചാരണ പോലുമില്ലാതെ ജയിലറയില്‍ തള്ളുന്നു. പശുവിന്റെ വിലപോലും നല്‍കാതെ ദലിതുകളെ മാനസികവും കായികവുമായി തകര്‍ക്കുന്നു. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് സാകിര്‍നായിക്ക് ഉള്‍പ്പെടെയുള്ള മത പ്രബോധകര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ മറയാക്കി നടത്തുന്ന നീക്കങ്ങള്‍.

മഹാരാഷ്ട്ര സര്‍ക്കാറും പൊലീസും സാകിര്‍നായികിനെതിരെ തെളിവില്ലെന്ന് പറയുകയും എന്തു കുറ്റം ആരോപിച്ചാലും നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിട്ടും ഒരു പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ദേശീയ തലത്തില്‍ ശക്തിപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും അത്തരം പ്രവണതള്‍ കണ്ടുതുടങ്ങിയെന്നത് നിസ്സാരമല്ല. പ്രമുഖ പ്രബോധകനായ എം.എം അക്ബറിന് എതിരെയുണ്ടായ നീതി നിഷേധവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

അദ്ദേഹം പതിറ്റാണ്ടുകളായി പൊതുജന മധ്യേ സുതാര്യമായി മത പ്രബോധനം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൃതികളും പ്രഭാഷണങ്ങളും ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ അവഹേളിക്കുന്നതായോ മോശമാക്കിയതായോ ഇന്നേവരെ ഒരു പരാതിയുമില്ല. വിവിധ മത ഗ്രന്ഥകളെ വിശകലനം ചെയ്തും സ്വാംശീകരിച്ചും എം.എം അക്ബര്‍ നടത്തുന്ന പ്രബോധന ശൈലി ആരെയും വ്രണപ്പെടുത്തിയതായി ഒരു തെളിവുമില്ല. സാമൂഹ്യ നന്മക്കും സമാധാന സന്ദേശ പ്രചാരണത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ എം.എം അക്ബറിനെ നിയമപാലകര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അനീതിയല്ലെങ്കില്‍ മറ്റെന്താണ്.

 
മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അമിതാവേശവും ഇതിന്റെ മറ്റൊരു പകര്‍പ്പാണ്. രാജ്യത്ത് ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെല്ലാം സ്വന്തമായ സ്ഥാപനങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് നിയമാനുസൃതമായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും മുസ്്‌ലിമും ക്രൈസ്തവനുമെല്ലാം സ്വന്തമായി സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ടെന്നത് വിമര്‍ശകര്‍ മനസിലാക്കണം. അവരവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ചും അത്തരം സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗവും പഠിപ്പിക്കുന്നത് രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നാണ്.

 
ന്യൂനപക്ഷ വിഭാഗം എന്ന നിലക്ക് വിദ്യാഭ്യാസ പ്രബോധന സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും പ്രത്യേക അവകാശവും രാജ്യത്തെ മുസ്്‌ലിംകള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. വഖഫും സ്വദഖയും ഉപയോഗിച്ച് സമൂഹ നന്മക്കായി മുസ്്‌ലിംകള്‍ കെട്ടിപ്പടുത്ത പല സ്ഥാപനങ്ങളിലും ഇതര വിഭാഗങ്ങളാണ് കൂടുതലും പഠിക്കുന്നത്. ഫറൂഖ് കോളജ്്, തിരൂരങ്ങാടി പി.എസ്.എം.ഒ, അരീക്കോട് സുല്ലമുസ്സലാം, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്്‌ലാം, എം.ഇ.എസ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. മറ്റുമതസ്ഥര്‍ക്ക് ഐത്തം കല്‍പിക്കുന്നതോ വിദ്വേഷം പഠിപ്പിക്കുന്നതോ ആയ ഒരു സ്ഥാപനവും കേരളത്തില്‍ മുസ്്‌ലിംകളുടേതായി ഇല്ലെന്ന് തീര്‍ത്തു പറയാനാവും.

 
പക്ഷെ, എല്ലാ വസ്തുതകളും നിയമവും നീതിയും കാറ്റില്‍ പറത്തി ഒരു വിഭാഗം നിയമപാലകര്‍ മുസ്്‌ലിം സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. എറണാകുളത്തെ പീസ് സ്‌കളില്‍ ഏതോ പാഠപുസ്തകത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണത്രെ ജാമ്യം പോലും ലഭിക്കാത്ത വകുപ്പില്‍ പെടുത്തി നടപടിയെടുത്തത്. പാഠപുസ്തകത്തിലോ കരിക്കുലത്തിലോ അപാകതയുണ്ടെന്ന് കണ്ടാല്‍ അതു തിരുത്തിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. പക്ഷെ, അതിനു പകരം മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. പീസ് സ്‌കൂളിലെ കരിക്കുലത്തിലോ പാഠപുസ്തകത്തിലോ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തിരുത്തിക്കുന്നതിനോ നിയമാനുസൃത നടപടിക്കോ ആരും എതിരല്ല. അതിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ ദ്രോഹനടപടിയാണ് പ്രശ്‌നം.

 
തന്റെ മതമാണ് ശരിയെന്ന് പറയാനും പ്രചരിപ്പിക്കാനും രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്റെ രാഷ്ട്രീയമാണ്-രാജ്യമാണ്-നേതാവാണ്-ആശയമാണ് ശരിയെന്ന് ഗാന്ധിയനും കമ്മ്യൂണിസ്റ്റിനും മതവിശ്വാസിക്കുമെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ആവാം. പക്ഷെ, മറ്റു വിഭാഗക്കാര്‍ക്കെതിരായ വിദ്വേഷ പ്രചാരണവും അവരുടെ ചിഹ്നങ്ങളെ അവഹേളിക്കുന്നതും സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതും വേര്‍തിരിച്ച് മനസ്സിലാക്കുകയും വേണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ മുസ്്‌ലിം സംഘടനയും ഭീകതയോടോ തീവ്രവാദത്തോടോ സന്ധി ചെയ്തിട്ടില്ല. ഒറ്റക്കും കൂട്ടായും അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ എല്ലാവരും ക്യാമ്പയിന്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

 
ആഗോള ഭീകര സംഘമായ ഐ.എസിനെയുള്‍പ്പെടെ തള്ളിപ്പറയാനും എതിരിടാനും കേരളത്തിലെ എല്ലാ സംഘടനകളും ഒരൊറ്റ മനസ്സാണ്. അക്കാര്യത്തില്‍ സലഫി പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളിലെ പൊള്ളത്തരവും കാര്യങ്ങളെ ശരിയായി വിലയിരുത്തിയാല്‍ ബോധ്യപ്പെടും. ലോക മുസ്്‌ലിം ഉമ്മത്ത് തള്ളിക്കളഞ്ഞ അക്രമക്കൂട്ടമായ ഐ.എസിലേക്ക് മുസ്്‌ലിംകളെ ചാരി നേട്ടംകൊയ്യാനുള്ള ചിലരുടെ നീക്കങ്ങള്‍ നേരത്തെ സൂചിപ്പിച്ചപോലെ, ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണവും വളര്‍ച്ചയും തടയാനുള്ള നീക്കമാണ്.

15 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്്‌ലിംകളില്‍ വിരലിലെണ്ണാവുന്ന ചിലര്‍ക്ക് വഴിതെറ്റിയെന്ന് കണ്ടാല്‍ തന്നെ അതു തിരുത്താന്‍ മുസ്്‌ലിം സംഘടകള്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ മുഖവിലക്കെടുത്ത് പിന്തുണക്കുകയാണ് അധികൃതര്‍ക്ക് കരണീയം.

അത്തരക്കാരെ ചര്‍ച്ചയിലൂടെ തിരുത്തി നേര്‍വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം നിയമം കയ്യിലെടുക്കുന്ന നിയമ പാലകരുടെ അമിതാവേശം വിപരീത ഫലമാണുണ്ടാക്കുക. മുസ്്‌ലിം-ദലിത്-മനുഷ്യാവാശ പ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും അവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കരിനിയമ നീക്കങ്ങളും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അനാവശ്യമായി കേസെടുത്ത് പീഡിപ്പിക്കുകയും വിചാരണ തടവുകാരായി ജയിലില്‍ തള്ളി ജീവിതം തകര്‍ക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

 
നിയമം നിയമത്തിന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ ബഹുസ്വരതയില്‍ പടുത്തുയര്‍ത്തിയ മഹത്തായ രാജ്യത്തിന്റെ ഭാവി പുരോഗതയില്‍ അതു വലിയ തടസ്സമാവും. മുസ്്‌ലിംകളും രാജ്യത്തെ പൗരന്മാരാണെന്നും തുല്യനീതിക്ക് അവകാശപ്പെട്ടവരാണെന്നുമുള്ള ബോധമാണ് പരമപ്രധാനം. ഭീകതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരേണ്ട സമയമാണിത്.
(കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending