Connect with us

Video Stories

മത സൗഹാര്‍ദത്തിന്റെ നേപ്പാള്‍ മാതൃക

Published

on

മുഹമ്മദ് കക്കാട്

ഹിന്ദു രാജ്യമായി അറിയപ്പെടുന്ന നേപ്പാളില്‍ ഹിന്ദു, ബുദ്ധ മതസ്ഥരും അവരുടെ ആരാധനാലയങ്ങളുമാണ് കൂടുതലുമെങ്കിലും ഇസ്‌ലാം, ക്രൈസ്തവ മതങ്ങളുടെ വളര്‍ച്ചയും നവോത്ഥാനവും മത സൗഹാര്‍ദ്ദവും മാനവികതയും കൂട്ടിച്ചേര്‍ത്തു പറയുമ്പോഴേ നേപ്പാളിന്റെ ആനുകാലിക ചിത്രം യഥാവിധി പൂര്‍ണമാകൂ. നേപ്പാളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ മതങ്ങളെല്ലാം അവരവരുടെ വിശ്വാസാചാര പ്രകാരം ഭയപ്പാടില്ലാതെ, പരസ്പര സ്‌നേഹത്തോടും പരിഗണനയോടും കൂടിയാണ് കഴിയുന്നത്. മത സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു.
15ാം നൂറ്റാണ്ടില്‍ കാഠ്മണ്ഡുവിലെത്തിയ കശ്മീര്‍ വ്യാപാരികളാണ് നേപ്പാളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയത് എന്ന് ചരിത്രരേഖകളില്‍ കാണാം. 500 വര്‍ഷം പഴക്കമുള്ള കശ്മീരി തകിയ്യ മസ്ജിദ് നേപ്പാളിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ മായാ മുദ്രയായി ഇന്നുമുണ്ട്. 2008ല്‍ രാജാധിപത്യത്തെ കെട്ടുകെട്ടിച്ച് മാവോയിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തതോടെയാണ് നൂറ്റാണ്ടുകളോളം നിശബ്ദ ന്യൂനപക്ഷമായി കഴിഞ്ഞ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ തന്റേടം വീണ്ടെടുക്കാനായത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇത് വഴിതെളിയിച്ചു. ഒപ്പം സൗഹൃദവും മാനവികതയും അംഗീകാരവും ആദരവും വളര്‍ന്നു. നേപ്പാളിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളിലൊന്നാണ് മുസ്‌ലിംകള്‍. മൂന്നു കോടി ജനസംഖ്യയുള്ള നേപ്പാളില്‍ അഞ്ചു ശതമാനമേ മുസ്‌ലിംകളുള്ളൂ. പക്ഷേ മുസ്‌ലിംകള്‍ക്ക് ഇവിടെ വര്‍ഗീയതയുടെയോ വിഭാഗീയതയുടെയോ ശത്രുതയോ എതിര്‍പ്പോ ഭരണകൂടത്തില്‍ നിന്നോ ഇതര സംഘടനകളില്‍ നിന്നോ നേരിടേണ്ടിവന്നിട്ടില്ല. പള്ളികളും മദ്രസകളും നിര്‍മ്മിക്കുന്നതിനും യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിനും വിലക്കോ നിയന്ത്രണമോ ഇല്ല.
നേപ്പാളിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനാധിപത്യവിരുദ്ധ മുസ്‌ലിം ശത്രുതാനിലപാടുകള്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി നേപ്പാളിലെ ഹിന്ദു, ബുദ്ധമത വിശ്വാസികളടക്കം പറയുന്നു. നേപ്പാളില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുസ്‌ലിംകള്‍ക്ക് അനുഗ്രഹമായി മാറിയതായി മുഹമ്മദ് സിയാഉ റഹ്മാന്‍ ചൂണ്ടിക്കാട്ടി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഒരു പള്ളിയുടെയും മദ്‌റസയുടെയും മേലധികാരിയാണിദ്ദേഹം.
2015ല്‍ നിലവില്‍വന്ന പുതിയ നേപ്പാള്‍ ഭരണഘടന ആദ്യമായി മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കി. തൊഴില്‍ രംഗത്ത് മുസ്‌ലിം സംവരണം നടപ്പാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ എണ്ണവും ഇസ്‌ലാമിക സ്ഥാപനങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണിവിടെ. 2007ല്‍ മദ്രസാ ബോര്‍ഡ് രൂപീകരിക്കപ്പെടുകയും നേപ്പാള്‍ ചരിത്രത്തിലാദ്യമായി ഉര്‍ദുവില്‍ പഠിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. ഇംഗ്ലീഷ്, നേപ്പാളി ഭാഷകള്‍ പഠിപ്പിക്കണമെന്ന നിബന്ധനയോടെ മദ്രസകള്‍ക്ക് സാമ്പത്തിക സഹായവും അനുവദിച്ചു. ഇവിടത്തെ ബിസിനസുകാരന്‍ കൂടിയായ മുഹമ്മദ് സിയാഉറഹ്മാന്‍ വാടകക്കെടുത്ത കെട്ടിടത്തില്‍ മദ്രസ പഠനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ സപ്തംബറില്‍ അവിടെയെത്തിയത്. ബീഹാറുകാരനായ ഉസ്താദ് മുഹമ്മദ് മന്‍സൂര്‍ ആലം ആണ് ഉസ്താദ്. മുപ്പത് വിദ്യാര്‍ഥികളുണ്ടിവിടെ. ഇവരില്‍ നേപ്പാള്‍ സ്വദേശികളും ഇന്ത്യക്കാരുമുണ്ട്. സിയാഉറഹ്മാനുമായി ഏറെ നേരം സംസാരിച്ചു. അദ്ദേഹം തുടര്‍ന്നു: മുസ്‌ലിംകള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. പക്ഷേ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് മുസ്‌ലിംകളുടെ വലിയ വെല്ലുവിളി. കാഠ്മണ്ഡുവില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാങ്കേ ജില്ലയിലാണ് കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്നത്. ഇവരില്‍ ഏറെയും ബീഹാര്‍, യു.പി എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. കാഠ്മണ്ഡു താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ വസിക്കുന്ന അധിക മുസ്‌ലിംകളും ദരിദ്രരും ഭൂരഹിതരുമാണ്. അതിനാല്‍ വിദ്യാഭ്യാസ രംഗത്തും വളരെ പിന്നാക്കമാണ്.
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുസ്‌ലിം വിദ്യാര്‍ഥികള്‍ വളരെ കുറവാണ്. മുസ്‌ലിംകളില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. സ്ത്രീ സാക്ഷരത 26 ശതമാനമാണ്. 15 ശതമാനത്തിനു താഴെ മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമാണ് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എന്നാണ് ഈയിടെ നടന്ന പഠനത്തില്‍ വ്യക്തമായത്. മുസ്‌ലിംകളില്‍ അധികം ഇന്ത്യക്കാരാണ്. കാഠ്മണ്ഡുവില്‍ മാത്രം 300 മുസ്‌ലിം കുടുംബങ്ങളുണ്ട്. അഹ്‌ലെ ഹദീസിന്റെയും മറ്റും നേതൃത്വത്തില്‍ മുസ്‌ലിം സമ്മേളനങ്ങളും പരിപാടികളും നടക്കാറുണ്ട്. എങ്കിലും ദിശാ സൂചികയും പുറമെ നിന്നുള്ള സഹായവും അനിവാര്യമായവരും അര്‍ഹിക്കുന്നവരുമാണ് നേപ്പാള്‍ മുസ്‌ലിംകള്‍.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending