Video Stories
ഗ്രീന്‍ലാന്‍ഡിലും വേണം ഒരു സിയാറ്റല്‍ മൂപ്പന്‍
ഉബൈദുറഹിമാന്‍ ചെറുവറ്റ
പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതി രാഷ്ട്രീയ സങ്കല്‍പങ്ങളും ഉദയം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ പ്രകൃതിയും, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും തന്റെ ചിന്തകള്‍ കാവ്യാത്മകമായും വികാര തീവ്രമായി ആവിഷ്‌കരിക്കുകയും ചെയ്ത റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ തലവനായിരുന്നു 1786 മുതല്‍ 1866 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന സിയാറ്റല്‍ മൂപ്പന്‍ അഥവാ ചീഫ് സിയാറ്റല്‍. ‘ഈ രാജ്യത്തെ ഓരോ കുന്നും താഴ്‌വാരവും സമതലവും തോട്ടവും എന്റെ മധുരസ്മൃതികളാലോ അല്ലെങ്കില്‍ ശോകകരമായ അനുഭവങ്ങളാലോ അനുഗ്രഹീതമാണ്. നിങ്ങളുടെ (വെളുത്ത അമേരിക്കക്കാരുടെ) കാല്‍ച്ചുവട്ടിലുള്ള മണ്ണ് ഞങ്ങളുടെ പാദസ്പര്‍ശങ്ങളോടാവും കൂടുതല്‍ സ്‌നേഹത്തോടെ പ്രതികരിക്കുക, കാരണം ഇത് ഞങ്ങള്‍ക്ക് വെറും മണ്ണല്ല; ഞങ്ങളുടെ പൂര്‍വീകരുടെ ആത്മാവ് ലയിച്ചുചേര്‍ന്നചാരമാണ്…’ എന്ന് തുടങ്ങി 1854 ല്‍ അദ്ദേഹം നടത്തിയ കവിത തുളുമ്പുന്ന പ്രഭാഷണം പരിസ്ഥിതി സ്‌നേഹികള്‍ക്കെന്നും പ്രചോദനവും ഊര്‍ജവുമാണ്. സിയാറ്റല്‍ മൂപ്പനെ ഈയവസരത്തില്‍ പരാമര്‍ശവിധേയമാക്കിയത്, അദ്ദേഹത്തിന്റെ ഉപരി സൂചക പ്രസംഗം അനിവാര്യമാക്കിയ പശ്ചാത്തലവും നിലവിലെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് മോഹവും തമ്മിലുള്ള സമാനതകള്‍ സൂചിപ്പിക്കാനാണ്.
ദുര, അത്യാര്‍ത്തി തുടങ്ങിയവയാണല്ലോ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പുകള്‍. 1860കളില്‍ വെളുത്ത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക്‌വേണ്ടി തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ ഭൂമി വിട്ട്‌കൊടുക്കാനോ അതല്ലെങ്കില്‍ വില്‍പന നടത്താനോ റെഡ് ഇന്ത്യന്‍ ഗോത്ര തലവനായ ചീഫ് സിയാറ്റലിനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരം വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ഇംഗാസ് സ്റ്റിവന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അമേരിക്കന്‍ സാമ്രാജത്വ നിലപാടുകള്‍ക്കെതിരെയും, ഭൂമിക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പിച്ചുകൊണ്ടുള്ള വികസന സങ്കല്‍പങ്ങള്‍ക്കെതിരെയും, ലാഭ താല്‍പര്യങ്ങളിലപ്പുറം മറ്റാദര്‍ശങ്ങളൊന്നുമില്ലാത്ത അമേരിക്കന്‍ മനസുകള്‍ക്കെതിരെയും ചീഫ് സിയാറ്റല്‍ ആഞ്ഞടിച്ചത്. വെളുത്ത അമേരിക്കക്കാര്‍ക്ക് ഭൂമി വെറുമൊരു വില്‍പന ചരക്കാണെങ്കില്‍ റെഡ് ഇന്ത്യക്കാര്‍ക്ക് അത് എത്രത്തോളം പാവനമാണെന്നാണ് മേല്‍ കൊടുത്ത ചീഫ് സിയാറ്റലിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളില്‍നിന്നും സുവിധിതമാവുന്നത്. പോയവാരം ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങാനുള്ള മോഹങ്ങളുടെ തുറന്ന് പറച്ചിലും അതിനേറ്റ തിരച്ചടിയും അത് കാരണം ഡെന്‍മാര്‍ക്കിനോട് ചൊടിച്ച് ആ രാജ്യത്തേക്ക് സപ്തംബര്‍ രണ്ടാം തീയതി അദ്ദേഹം നിശ്ചയിച്ച യാത്ര തന്നെ റദ്ദാക്കിയതും.
അമേരിക്ക ഗ്രീന്‍ലാന്‍ഡിനുമേല്‍ കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളേറെയായി. ആര്‍ട്ടിക് സമുദ്രങ്ങള്‍ക്കും വടക്കന്‍ അറ്റ്‌ലാന്റിക്കിനുമിടയില്‍, കൃത്യമായി യൂറോപ്പില്‍നിന്നും വടക്കനമേരിക്കയിലേക്കുള്ള നേര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ ദ്വീപ് അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന മേഖലയാണ്. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങുക എന്ന ആശയം ആദ്യമായി മുന്നോട്ട്‌വെച്ചത് 1860 കളില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ആന്‍ഡ്ര്യൂ ജോണ്‍സനായിരുന്നു. 1867 ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഈ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം (േെൃമലേഴശര ശാുീൃമേിരല) എടുത്ത്പറയുന്നുണ്ട്. തുടര്‍ന്ന് 1946ല്‍ ഹാരി ട്രൂമാന്‍ അലാസ്‌കയിലെ ചില ഭാഗങ്ങളും ഗ്രീന്‍ലാന്‍ഡും തമ്മില്‍ വെച്ച്മാറാനുള്ള നിര്‍ദ്ദേശം മുന്നോട്ട്‌വെച്ചെങ്കിലും അതംഗീകരിക്കാന്‍ ഡെന്‍മാര്‍ക്ക് കൂട്ടാക്കിയില്ല. ശീതയുദ്ധാരംഭഘട്ടത്തില്‍ അമേരിക്ക അതിന്റെ തൂള്‍ വ്യോമ റഡാര്‍ ബെയ്‌സുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗ്രീന്‍ലാന്‍ഡായിരുന്നു എന്നത് മാത്രം മതി ഈ മേഖലയുടെ തന്ത്രപ്രാധാന്യം മനസിലാക്കാന്‍.
തന്റെ മുന്‍ഗാമികള്‍ക്ക് നടക്കാതെപോയ ഗ്രീന്‍ലാന്‍ഡ് സ്വപ്‌നം പൊടി തട്ടിയെടുക്കാന്‍ പ്രസിഡണ്ട് ട്രംപിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് ഗ്രീന്‍ലാന്‍ഡിന്‍മേലുള്ള താല്‍പര്യം അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട് . കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നിര്‍മാണ കമ്പനി ഗ്രീന്‍ലാന്‍ഡില്‍ വിമാനത്താവള നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ മുഖ്യമായും പ്രസിഡണ്ട് ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കകര്‍ഷിക്കുന്നത് ഇതൊന്നുമല്ല. ഭൂധാതു ലവണ വിഭവങ്ങളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിക് മേഖലയുടെ ഭാഗമായ ഗ്രീന്‍ലന്‍ഡില്‍ ലോകത്ത്തന്നെ ഇനിയും ഖനനം ചെയ്യപ്പെടാത്ത 13 ശതമാനം ഇന്ധന എണ്ണയുടെയും 30 ശതമാനം പ്രകൃതി വാതകങ്ങളുടെയും നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ ദ്വീപ് സ്വന്തമാക്കുക എന്നത് ഫോസില്‍ ഇന്ധനങ്ങളുടെ കടുത്ത ആരാധകനായ പ്രസിഡണ്ട് ട്രംപിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ആഗോള താപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഫോസില്‍ ഇന്ധന ഉപയോഗമാണെന്ന് എല്ലാ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്ന അവസരത്തില്‍ പോലും ഇന്ധന ഖനനത്തിനേര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് ട്രംപ് കൊടുത്ത നിര്‍ദേശം ഇനിയും മറക്കാന്‍ സമയമായിട്ടില്ല. 2017ലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതും ഇതിനോട് ചേര്‍ത്ത്‌വായിക്കണം. അമേരിക്കയിലെ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉടമയായ ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകമായിരുന്നു ദ്വീപിന്റെ വിശാല ഭൂവിസ്തൃതി. 21 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ലാന്‍ഡ് യു.കെ യുടെ ഏതാണ്ട് 9 ഇരട്ടിയോളം വരും. കൂറ്റന്‍ ഗോപുരങ്ങളും കെട്ടിട സമുച്ഛയങ്ങളും കെട്ടിപടുക്കുവാന്‍ തീര്‍ത്തും അനുയോജ്യമായ ഇടം. ഇവ കൂടാതെ, ദ്വീപിലെ സമൃദ്ധമായ ശുദ്ധജല മത്സ്യസമ്പത്ത്, സാഹസിക വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ തുടങ്ങിയവയിലെല്ലാം തന്നെ വൈറ്റ്ഹൗസിന്റെയും അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന വ്യവസായികളുടെയും ദൃഷ്ടി പതിഞ്ഞിട്ടുണ്ടാവണം.
ഡൊണാള്‍ഡ് ട്രംപിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനോദ്ദേശ്യം പുറത്തുവന്നപ്പോള്‍തന്നെ ആ രാജ്യത്ത്‌നിന്നും ശക്തമായ പ്രതികരണങ്ങളാണ് പുറത്ത്‌വന്നത്. 1854ല്‍ ചീഫ് സിയാറ്റല്‍ നടത്തിയ പാരിസ്ഥിതിക മൂല്യത്തിലൂന്നിയ പ്രസംഗത്തിന് പകരം വെക്കാനാകില്ലെങ്കിലും, ഡെന്‍മാര്‍ക്ക് അധികാരികളുടെയും പ്രമുഖ പാര്‍ട്ടി നേതാക്കളുടെ യും ശക്തമായ പ്രതികരണം ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് തല്‍ക്കാലത്തേക്കെങ്കിലും പരിക്കേല്‍പ്പിക്കാന്‍ പര്യാപ്തമായി എന്നത് വാസ്തവമാണ്. ട്രംപിന്റെ ഗ്രീന്‍ലന്‍ഡ് മോഹത്തെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ആക്ഷേപിച്ചതെങ്കില്‍, ‘ലഫ്റ്റിസ്റ്റ് റെഡ് ഗ്രീന്‍ സഖ്യ’ത്തിന്റെ വക്താവ് ട്രംപിനെ പരിഹസിച്ചത് ‘മറ്റേതോ ഗ്രഹത്തിലധിവസിക്കുന്ന ഒരു ജീവി’ എന്നാണ്. ്രടംപിന്റെ പ്രസ്താവനയെ മുന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ‘ഏപ്രില്‍ ഫൂള്‍’ തമാശയായിട്ടാണ് കണ്ടത്. ഇനി കാണേണ്ടത് വെറും 57,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിലെ ‘ആഭ്യന്തര പ്രശ്‌നങ്ങള്‍’ പരിഹരിക്കാനെന്ന പേരില്‍ എന്നാവും അമേരിക്ക പട്ടാള ട്രൂപ്പുകളെ അങ്ങോട്ടയക്കുക എന്നാണ്.
Video Stories
ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ മാറ്റങ്ങള്‍; സഞ്ജു തിരിച്ചെത്തി
ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത
മുംബൈ: 2026ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടൊപ്പം ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായ ടീമില്‍ അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെ ഒഴിവാക്കി, ഇഷാന് കിഷനെ ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഈ ടീമില്‍ സ്റ്റാന്‍ഡ്ബൈ അംഗങ്ങള്‍ ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. ഈ പ്രകടനം അജിത് അഗാര്‍ക്കര്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടി. ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജുവിനെ ഓപ്പണറായി തന്നെ പരിഗണിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ടീം (ടി20):
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്, റിങ്കു സിംഗ്.
Video Stories
ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ച കലാകാരന്; ശ്രീനിവാസന് ആദരാഞ്ജലികള്‍
ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. “പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം”
കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.
‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന് സത്യന് അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന് അന്തിക്കാട് വികാരാധീനനായി.
ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
-
india2 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india9 hours agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india11 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
kerala2 days ago‘സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യണം’; അന്വേഷണം വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല: വി.ഡി. സതീശന്
-
kerala1 day agoതിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
-
kerala9 hours agoകോഴിക്കോട് മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന് മകനെ കുത്തി
