Video Stories
പാര്‍ലമെന്റ് കൈയടിച്ച മൗലവിയുടെ മലപ്പുറം
മങ്കട കര്‍ക്കിടകത്തെ നമസ്കാരപള്ളി വിപുലീകരിക്കുന്നതിന് കര്‍ക്കിടകം മനയുടെ കൈവശത്തിലുള്ള കുറച്ചു സ്ഥലം വിലക്കു തരുമോ എന്നു ചോദിക്കാന്‍ മനയില്‍ ചെന്നു അസീസ് മൗലവിയുടെ നിര്‍ദേശപ്രകാരം നാട്ടുകാര്‍. ‘ആ സ്ഥലം വിലക്കു തരുന്ന പ്രശ്നമില്ല’ എന്നായിരുന്നു വലിയ തിരുമേനിയുടെ മുഖമടച്ച മറുപടി. ‘അസീസ് മൗലവി അയച്ച ആളുകളാവ്വാ; നമസ്കാരപള്ളീടെ ആവശ്യത്തിനാവ്വാ. എന്നിട്ട് വിലക്ക് തര്വേ? അത് മന വക സംഭാവനയായിട്ടങ്ങ് തരും.’ എന്ന് തിരുമേനി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആ കൂടിയവരുടെ മനസ്സിലുണ്ടായ അതൃപ്പം എഴുതിയാലും പറഞ്ഞാലും തീരില്ല. മലപ്പുറം ജില്ലയുടെ ഓരോ ഗ്രാമവും അവിടത്തെ മനുഷ്യരും മതഭേദം തീണ്ടാതെ എങ്ങനെ ചിന്തിക്കുന്നു; പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി എന്ന ഗോപുര വ്യക്തിത്വത്തിന്റെ ജീവിതയാത്ര.
ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തൊട്ട് അസ്തിവാരം വരെ അടിച്ചു തകര്‍ക്കുന്നതിന്റെ ഘോരഗര്‍ജ്ജനങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കെ; ഇന്ത്യയെങ്ങും വര്‍ഗീയാഗ്നി പടരുമ്പോള്‍ അസീസ് മൗലവി മുന്‍കൈയെടുത്ത ഒരു ദൗത്യം മനുഷ്യമഹത്വത്തിന്റെയും മതമൈത്രിയുടെയും മഹാമാതൃകയായി പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്കെത്തി. മങ്കടയിലെ ഒരു സംഘം ഹൈന്ദവ സഹോദരന്മാര് അനേക നൂറ്റാണ്ടുകള്‍ക്കപ്പുറം തകര്‍ന്നുപോയ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം പരിസരത്തെ തെങ്ങിന് തോപ്പുകളിലെവിടെയോ മങ്ങിക്കിടപ്പുണ്ടെന്ന് പ്രശ്നംവെപ്പിലും ഗവേഷണത്തിലുമായി അനുമാനിച്ചു. ആധാരങ്ങളും രേഖകളുമൊന്നും നിര്‍ണയം ചെയ്യാത്ത, കാലങ്ങളിലൂടെ കൈമാറിപ്പോന്ന ആ സ്ഥലം, അസീസ് മൗലവിയുടെ സഹോദരിയും പരേതനായ തയ്യില്‍ അബ്ദുറഹിമാന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ മറിയം ഹജ്ജുമ്മയുടെ കൈവശഭൂമിയിലെവിടെയോ ആവാമെന്നായിരുന്നു നിഗമനം. മടിച്ചുമടിച്ചാണ് ക്ഷേത്രബന്ധുക്കള്‍ ഇക്കാര്യം മൗലവിയെ ധരിപ്പിച്ചത്. നിയമപരമായ സാധുതകള്‍ക്കോ വ്യവഹാരങ്ങള്‍ക്കോ വിശദമായ ഒരു ചര്‍ച്ചക്കു പോലുമോ നില്‍ക്കാതെ അസീസ് മൗലവി തന്റെ സഹോദരിയെയും മക്കളെയും വിളിച്ചുചേര്‍ത്ത് ക്ഷേത്രത്തിന് സ്ഥലം കൊടുക്കാന്‍ ഉപദേശിച്ചു. ഭൂമി ക്ഷേത്ര കമ്മിറ്റിക്ക് തല്‍ക്ഷണം കൈമാറി. മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ ആ മലപ്പുറം മാതൃകകേട്ട് കൈയടിച്ചു ഇന്ത്യന്‍ പാര്‍ലമെന്റ്. അസീസ് മൗലവി മഹല്ല് സാരഥ്യം വഹിച്ചിരുന്ന മങ്കട ജുമാമസ്ജിദിന്റെ വിളിപ്പാടകലെ മറിയം ഹജ്ജുമ്മയുടെ സ്ഥലത്ത് ഉയര്ന്നുനില്ക്കുന്നു പുതിയ മാണിക്യേടത്ത് ശിവപാര്‍വതി ക്ഷേത്രം. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്ന ഖുര്‍ആനിക തത്വത്തില്‍ ചുവടുറച്ച് നീങ്ങിയ മൗലവി മാനവികതയുടെ ആ പരസ്പര ഈടുവെപ്പിനും ചരിത്രത്തെ ഒപ്പം കൂട്ടും.
1921ലെ മലബാര്‍ കലാപത്തിന്റെ മറവില്‍ സമര പോരാളികളെന്ന വ്യാജേന കൊള്ളക്കു മുതിര്‍ന്ന അക്രമിസംഘത്തില്‍ നിന്നും മങ്കട കോവിലകത്തെയും അന്ത:പുരവാസികളെയും രക്ഷിക്കാന്‍ മാസങ്ങളോളം ഉറക്കമൊഴിച്ച് ഊഴമിട്ടു കാവലിരുന്നു മങ്കടയിലെ മാപ്പിളമാര്‍. കോവിലകത്തിന്റെ പരിസരത്ത് എത്തിനോക്കാന്‍ പോലും അക്രമികള്‍ക്ക് അന്ന് ധൈര്യം വന്നില്ല. സമരനായകന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കടുത്ത ശിക്ഷ നല്കിയിരുന്നതും ഇത്തരം കൊള്ളക്കാര്‍ക്കായിരുന്നു. അക്രമികളില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ജീവന് പണയം വെച്ച് കണ്ണിമയ്ക്കാതെ കാത്തിരുന്ന മാപ്പിളമാരോടുള്ള കടപ്പാടും സ്നേഹവും കോവിലകം തലമുറകളിലൂടെ തിരിച്ചു നല്കി. 1922ല്‍ മങ്കടയില്‍ ജുമാമസ്ജിദ് നിര്‍മിക്കുന്നതിനുള്ള സ്ഥലവും മരവും പണവും സംഭാവന ചെയ്ത കോവിലകത്തിന്റെ സ്നേഹം മങ്കടക്കാരെ ഇടയ്ക്കിടെ ഓര്മിപ്പിക്കാറുണ്ടായിരുന്നു മൗലവി.
പ്രൊഫസറില്‍ തുടങ്ങി മൗലവിയില്‍ അവസാനിക്കുന്ന പേരിന്റെ അസാധാരണത്വം പോലെ തന്നെ ആര്‍ക്കും അളക്കാനാവാത്ത അപരിമേയമായ അറിവിന്റെയും അനുഭവങ്ങളുടെയും പ്രതിഭയുടെയും ആഴവും പരപ്പുമുള്ളതായിരുന്നു മങ്കട അബ്ദുല്‍ അസീസ് സാഹിബ് എന്ന വ്യക്തിപ്രഭാവം. മൗലവിയുമായി സംസാരിക്കാനിടവന്ന ആരിലും അമ്പരപ്പുളവാക്കുന്ന സര്‍വ വിജ്ഞാനശേഖരം. അറിവിന്റെ തീരത്തുകൂടെ നടന്നുനടന്നു പുതിയ വഴികള്‍ കണ്ടെത്തിയ ജീനിയസ്. അതീവ ജ്വലനശേഷിയുള്ള ചിന്തയുടെ ഉടമ. വിശ്രുത അറബ് സാഹിത്യകാരനും പണ്ഡിതനും നൂറ്റി ഇരുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മദീന യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും മൂന്നു പതിറ്റാണ്ടോളം റാബിത്വയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ശൈഖ് മുഹമ്മദ് ഉബൂദി, തന്റെ ‘ഫീ ജനൂബില്‍ ഹിന്ദ്’ എന്ന കൃതിയില്‍ പലയിടത്തായി മങ്കട അബ്ദുല്‍ അസീസ് മൗലവിയെ പരാമര്‍ശിക്കുന്നുണ്ട്: ”മദ്രാസില്‍ ഞങ്ങളുടെ ഗൈഡ് സഹോദരന് പ്രൊഫ. അബ്ദുല്‍അസീസ് കമാല്‍ തയ്യില്‍ ആയിരുന്നു. ഒരു കോളജ് പ്രൊഫസറായ അദ്ദേഹം സാഹിത്യ അറബി ഒഴുക്കോടെ ഭംഗിയായി സംസാരിക്കാന്‍ കഴിയുന്ന ഇന്ത്യക്കാരനാണ്. ജാഹിലിയ്യ- അബ്ബാസിയ്യ കാലങ്ങളിലെ നിരവധി കവിതാ സാഹിത്യഭാഗങ്ങള്‍ അദ്ദേഹത്തിനു മന:പാഠമാണ്. അറബികള്‍ക്കിടയില്‍ത്തന്നെ അല്പം പേര്‍ക്കേ ഈ കഴിവുള്ളൂ” (പേജ് 63).
‘ഫത്ഹുല്‍ മുബീന്‍പോലെ പ്രശസ്തമായ കേരളീയ മധ്യകാലീന അറബി വീരഗാഥ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച പ്രൊഫ. അസീസ് സാഹിബില്‍ ഒരു കവിയുടെ കാവ്യബോധവും സൗന്ദര്യാസ്വാദനവും ഒരേവിധം കുടികൊള്ളുന്നു’വെന്ന് പ്രസിദ്ധ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് എഴുതിയത് ഇതിന്റെ അനുബന്ധമാണ്. ചരിത്രത്തിന്റെ സ്രോതസ്സുകളായ ബഹുഭാഷകളില്‍ പ്രാവീണ്യമുള്ള മങ്കട അബ്ദുല്‍ അസീസ് അധ്യാപനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുഴുകിപ്പോയതിനാല്‍ അനേക ചരിത്ര, വിജ്ഞാന കൃതികള്‍ മലയാളത്തിന് ലഭിക്കാതെപോയെന്ന് ചരിത്ര പണ്ഡിതന് ഡോ. എം. ഗംഗാധരന് പ്രസംഗമധ്യേ അഭിപ്രായപ്പെട്ടതും ആ പ്രതിഭാസാക്ഷ്യം തന്നെ.
മലപ്പുറം ജില്ലയിലെ പഴയ വള്ളുവനാടന്‍ കര്‍ഷക ഗ്രാമമായ മങ്കടയില്‍ മതപണ്ഡിതനായ തയ്യില്‍ കമ്മാലി മുസ്ല്യാരുടെ മകനായി 1931 ജൂലൈ 15ന് ജനിച്ച അബ്ദുല്‍അസീസ് എന്ന സാധാരണ ബാലന് 2007 ഓഗസ്റ്റ് 12ന് വിടവാങ്ങുമ്പോഴേക്ക് ലോകമറിയുന്ന പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയിലേക്ക് വളര്‍ന്നത് കുറുക്കുവഴികളിലൂടെയല്ല; കലര്‍പ്പറ്റ ആത്മാര്‍ത്ഥതയും കിടയറ്റ ബുദ്ധിശക്തിയും കര്‍മനിരതമായ ജീവിതവും കൊണ്ടുമാത്രം. മാരക രോഗത്തിന്റെ പിടിയിലാണ് താനെന്നുറപ്പുള്ളപ്പോഴും ഉള്ളുലയാതെ നിന്ന് സഹയാത്രികര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് മൗലവി യാത്ര തുടര്‍ന്നു. മരണം മാത്രമാണ് പോരാളിക്ക് വിശ്രമമെന്ന് തെളിയിച്ച ജീവിതം. ഗൗരവവും നര്‍മവും ആത്മീയതയും ഭൗതികതയും നാട്ടറിവും ഗവേഷണജ്ഞാനവും പണ്ഡിതനായും പടയാളിയായും ഒരു സമ്മിശ്ര ജീവിതം. അതിനുള്ളില്‍ ഒരു മാത്ര പോലും വ്യതിചലിക്കാത്ത ആദര്‍ശ സ്ഥൈര്യം. തനിക്ക് ശരിയെന്ന് തോന്നിയത് ആര്‍ക്കുമുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജവം. തന്റെ വിശ്വാസത്തിനും രാജ്യത്തിനും പാര്‍ട്ടിക്കും വേണ്ടി ഏതറ്റംവരെയും പൊരുതാനുള്ള ഒരുക്കം. അനുമോദിക്കുന്നതിനിടെ തന്നെ അനിവാര്യമായ ശാസനയും പ്രതീക്ഷിക്കാം. ഉപദേശത്തിനും ശാസനക്കും പ്രയോഗിക്കുന്ന വാക്കുകളിലും കാണും തത്വജ്ഞാനത്തിന്റെ വെളിച്ചം.
ഒരു സമ്മേളന ദിവസം രാവിലെ മൗലവി പാര്‍ട്ടി പ്രവര്‍ത്തകനോട് ചോദിച്ചു. ‘എന്താ കുട്ടീ ഇന്നലെ രാത്രി തോരണങ്ങള്‍ കെട്ടാതിരുന്നത്’?. അത് സര്; രാത്രി മഞ്ഞുപെയ്ത് കടലാസ് മാലകള്‍ കേട് വന്നാലോ എന്ന് കരുതി ഇന്ന് പകല്‍ കെട്ടാമെന്ന് വെച്ചു’. ഉടന്‍ മൗലവിയുടെ മറുപടി: ‘എടോ, ഒഴിവ് കഴിവു പറയല്‍ ആത്മാര്‍ത്ഥതയില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണ്. അത് മനസ്സിലാക്കണം’. അതിലടങ്ങിയിട്ടുണ്ട് എല്ലാം.
വിദ്യാഭ്യാസ വിചക്ഷണനും നവോത്ഥാന നായകനും ചിന്തകനും വാഗ്മിയും രാഷ്ട്രീയ നേതാവും മതപണ്ഡിതനും ചരിത്രകാരനും സൈദ്ധാന്തികനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനും ഭാഷാ സാഹിത്യപണ്ഡിതനും അധ്യാപകനും എല്ലാമെല്ലാമായി വിശേഷപ്പെട്ട ജീവിതം. ഒരേ സമയം മൂന്നു വ്യത്യസ്ത സംഘടനകളില്‍ രാഷ്ട്രീയം (മുസ്ലിംലീഗ്), മതം (മുജാഹിദ്) വിദ്യാഭ്യാസം (എം.ഇ.എസ്) എന്നിങ്ങനെ സജീവ നേതൃത്വം. അതിനൊപ്പം അനാഥശാലാ അറബിക് കോളജ്, ട്രെയിനിങ് കോളജ്, പള്ളി, മഹല്ല് തുടങ്ങിയ സേവനരംഗം വേറെയും.
ജില്ലയിലെ ഏറ്റവും വലിയ കലാലയങ്ങളിലൊന്നായ മമ്പാട് എം.ഇ.എസ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും വിരമിച്ചയുടന്‍, ചന്ദ്രികയുടെ മുഖ്യപത്രാധിപര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളില്‍ നിയുക്തനായി. കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ഹിസ്റ്ററി ചെയറിന്റെ പ്രഥമ മേധാവി, കാലിക്കറ്റ് യൂനിവാഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ഇ.എസ് കോളജസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന്, സ്റ്റേറ്റ് കരിക്കുലം കമ്മിറ്റി, അസോസിയേഷന് ഓഫ് മുസ്ലിം ഇന്‍സ്റ്റിറ്റിയൂഷന്‍സ ് എന്നിവയിലംഗം. മങ്കട യതീംഖാന-വിദ്യാഭ്യാസ സമുച്ചയത്തിന്റെ സ്ഥാപകന്‍, മങ്കട മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങള്‍. മുസ്ലിംലീഗ് സംസ്ഥാന സമിതിഅംഗം, നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങിയ സംഘടനാ പദവികള്‍. റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി, ദാറുല്‍ ഇഫ്ത തുടങ്ങിയ അന്താരാഷ്ട്ര ഇസ്ലാമിക് വേദികളുടെ അതിഥിയും നിരന്തര സമ്പര്‍ക്കമുള്ള പണ്ഡിതനും.
ഇബ്നു ബത്തൂത്തയുടെ സഞ്ചാരകഥ, കേരള മുസ്ലിം ചരിത്രം- കാണാത്ത കണ്ണികള്‍, സാമൂതിരിക്ക് സമര്‍പ്പിച്ച അറബി മഹാകാവ്യം, മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍, ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തല്‍, ആവിഷ്ക്കാര സ്വാതന്ത്ര്യം, എന്റെ സുഊദി കാഴ്ചകള്‍ (തീര്‍ത്ഥാടന ഭൂമിയിലൂടെ) തുടങ്ങിയ കൃതികളും. യുവതയുടെ ‘ഇസ്ലാം’ പരമ്പരയില്‍ താന്‍ എഡിറ്ററായ ‘ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥവും സമാഹരിക്കപ്പെടാത്ത ആയിരക്കണക്കിനു ലേഖനങ്ങളും മൗലവിയുടെ രചനാസിദ്ധിയുടെ മുദ്രകളാണ്. ചിന്തയും നര്‍മവും സാഹിത്യവും ചരിത്രവ്യാഖ്യാനങ്ങളും കോര്‍ത്തൊരുക്കിയ സവിശേഷ എഴുത്ത് രീതി. എഴുത്തുപോലെ തന്നെ, ഒറ്റക്കുതിപ്പില്‍ ഒരായിരം അറിവുകളില്‍ തൊടുന്ന പ്രഭാഷണ ചാരുത. ബഹുഭാഷാ കൃതികള്‍ തേടിയുള്ള വിപുലമായ വായനയും നിതാന്ത ജാഗ്രതയോടെയുള്ള പഠന ഗവേഷണവും എഴുത്തിലും പ്രസംഗത്തിലും ഒരു പോലെയുള്ള വൈദഗ്ധ്യവും സമന്വയിച്ച മൗലവിക്ക് വിജ്ഞാന മേഖലയില്‍ എത്തിപ്പിടിക്കാനാവാത്ത ഒരു ശിഖരവുമില്ലായിരുന്നു. വിഖ്യാതമായ മൂന്ന് അന്താരാഷ്ട്ര അറബിക് സെമിനാറുകളുടെയും ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് സെമിനാറിന്റെയും അരങ്ങാവാന്‍ മലയാളക്കരക്ക് സാധിച്ചതും മൗലവിയുടെ സംഘാടന വൈഭവം.
മങ്കട എലിമെന്ററി സ്കൂളില്‍ നിന്ന് ഇ.എസ്.എസ്.എല്‍.സി കഴിഞ്ഞ് തിരൂരങ്ങാടി നൂറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്നത് ജീവിതഗതി നിര്‍ണയിച്ചു. കെ.എം മൗലവി എന്ന ഗുരുനാഥനും അദ്ദേഹത്തെ കാണാനെത്തുന്ന സീതിസാഹിബും പോക്കര് സാഹിബും ഉപ്പി സാഹിബും ആ ജീവിതത്തെ സ്വാധീനിച്ചു. റൗളത്തുല്‍ ഉലൂമില്‍ അബുസ്സബാഹ് മൗലവിയുടെ ശിഷ്യത്വം. എസ്.എസ്.എല്‍.സിയും അഫ്ദലുല്‍ ഉലമയും ബി.എയും അലീഗഡില്‍ പോയി അറബിക് ആന്റ് ഇസ്ലാമിക് ഹിസ്റ്ററിയില്‍ എം.എയും പ്രൈവറ്റായി പഠിച്ചു ഒന്നാം ക്ലാസോടെ പരീക്ഷ പാസായി. അനേകം പേര് പി.എച്ച്.ഡി നേടുന്നതിന് മൗലവിയെ സ്രോതസ്സാക്കി. പക്ഷേ, എന്തുകൊണ്ട് പി.എച്ച്.ഡി എടുത്തില്ല എന്ന ചോദ്യത്തിന് മൗലവി പറഞ്ഞു: അത് നമ്മുടെ പഠനത്തെ ആ ഒന്നില്‍ മാത്രമായി ചുരുക്കികെട്ടുമെന്ന്. തിരൂരങ്ങാടിയില്‍ നിന്ന് പഠനത്തിനൊപ്പം മുസ്ലിംലീഗും തലയില്‍ കയറിയെന്നാണ് മൗലവിയുടെ ഭാഷ്യം. മങ്കട ടൗണില്‍ ആദ്യമായി ഹരിതപതാക കുത്തിയ ആള് എന്ന അഭിമാനം പങ്കുവെക്കും.
തിരൂരങ്ങാടി പഠനകാലത്ത്, 1946ലെ പരപ്പനങ്ങാടി സമ്മേളനത്തില്‍ വെച്ച് മുസ്ലിംലീഗ് അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി പഞ്ചാബുകാരനായ ഖാസി ഈസയുടെ പ്രസംഗ പരിഭാഷയും തുടര്‍ന്നു വെടിക്കെട്ടുപോലുള്ള പ്രസംഗവും നടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന പതിനെട്ടുകാരനെ ഉള്ളിലാവാഹിച്ച മൗലവി അന്ത്യംവരെ ആ സി.എച്ച് ഭ്രമം സിരകളില്‍ കൊണ്ടുനടന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും പിന്നീട് ശിഹാബ് തങ്ങളും തന്റെ കരള്‍ത്തുടിപ്പുകളാണെന്ന് മൗലവി പറയുമ്പോള്‍ ഒരു കൗമാരക്കാരന്റെ ആവേശത്തള്ളിച്ചയുണ്ടാകും.
ലോകത്തുള്ള ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും മൗലവിക്ക് ഉത്തരമുണ്ടെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു. അത് ഖുര്‍ആനും ഹദീസുമായാലും മതവും രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവുമായാലും മാധ്യമ മേഖലയും സാഹിത്യരംഗവും ഗോളശാസ്ത്രവും ഏതായാലും മൗലവിക്ക് ഉത്തരമുണ്ട്. ‘സമുദായത്തിനുള്ളിലെ ഐക്യവും സമുദായങ്ങള്‍ തമ്മിലെ ഐക്യവും നശിച്ചാല്‍ നാം തകരും’ എന്ന മുന്നറിയിപ്പിലാണ് മൗലവിയുടെ സംഭാഷണങ്ങളെല്ലാം എത്തിച്ചേരുക.
പാവപ്പെട്ട മുസല്മാന് നിന്ദിതനും പീഢിതനുമായി അ
പമാനിക്കപ്പെട്ടിരുന്ന കാലത്ത് ആരുടെ മുന്നിലും തലയുയര്‍ത്തി നില്‍ക്കാനുതകുന്ന പ്രസംഗംകൊണ്ട് ആ സാധു മനുഷ്യരില്‍ ആത്മവീര്യം പകര്‍ന്നത് മുസ്ലിംലീഗിന്റെ സീതിസാഹിബും സി.എച്ചുമാണെന്ന് മൗലവി പറയുമ്പോള്‍, ആ വീറുറ്റ പാരമ്പര്യം ഖല്‍ബിലുറപ്പിച്ച പതാക പാറുന്നതു കാണുമായിരുന്നു മുഖത്ത്. അതുതന്നെയായിരുന്നു മൗലവിയുടെ ജീവിതദൗത്യവും.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india20 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF21 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india19 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala16 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

