Connect with us

Video Stories

സംവരണം സാമൂഹിക നീതിയിലേക്കുള്ള പാത

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

”തുല്യമായ അവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവയെല്ലാം ജീവവായു പോലെയാണ്; ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല”- അമേരിക്കന്‍ കവയത്രിയും പൗരാവകാശ പ്രവര്‍ത്തകയുമായ മായ ആന്‍ഗെലുവിന്റെ ഈ പ്രസ്താവന എന്നുമെന്ന പോലെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്. നീതി, ഒരു രാഷ്ട്രത്തേയും സമൂഹത്തെയും സജീവമാക്കുന്ന ജീവവായുവാണ്. രാഷ്ട്രഗാത്രത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് നീതി നിഷേധിച്ചാല്‍ അത് മുഴുവന്‍ രാഷ്ട്രജീവനേയും കെടുത്തിക്കളയും. അത് മനസിലാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികള്‍ ഭരണഘടനയുടെ ആത്മാവായി ‘നീതി’യെന്ന തത്വത്തെ പ്രതിഷ്ഠിച്ചത്. ഭരണഘടനയുടെ പീഠികയില്‍ ആദ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന സങ്കല്‍പത്തെയാണ്. ലിബറലിസം രാഷ്ട്രീയ നീതിക്കും സോഷ്യലിസം സാമ്പത്തിക നീതിക്കും പ്രഥമ പരിഗണന നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പികള്‍ സാമൂഹ്യനീതിക്കാണ് മുന്‍ഗണന നല്‍കിയത്.
സാമൂഹ്യനീതി ലോക ചരിത്രത്തിലെ എല്ലാ നാഗരിക സമൂഹങ്ങളിലും നിലനിന്നിരുന്നു. പുരാതന റോമില്‍ പട്രീഷ്യന്മാര്‍ എന്ന കുലീനവര്‍ഗവും പ്ലീബിയന്മാര്‍ എന്ന അടിയാള വര്‍ഗവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ സഹസ്രാബ്ധങ്ങളായി അനീതിയേയും അസമത്വത്തേയും സ്ഥാപനവല്‍ക്കരിച്ചു. അധികാരവും അംഗീകാരവും നല്‍കുന്ന പദവികള്‍ ഉന്നതജാതികള്‍ കയ്യടക്കി വെച്ചപ്പോള്‍ തോട്ടിപണി പോലുള്ള ജോലികളാണ് അടിയാള ജാതികള്‍ക്ക് നീക്കിവെച്ചത്. ഈ സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക അസമത്വത്തെ പടിപടിയായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക ജാതികള്‍ സംവരണം നേടിയെടുത്തത്. ഡോ. അംബേദ്കര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ ത്യാഗപൂര്‍ണമായ സമരത്തിലൂടെയാണ് ഈ അവകാശം നേടിയെടുത്തത്. അധികാര ഘടനയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നല്‍കാന്‍ ഭരണഘടനയുടെ അനുച്ഛേദം 15 (4), 16 (4) എന്നിവ അനുശാസിക്കുന്നു. ഭരണഘടനയുടെ പീഠികയില്‍ വാഗ്ദാനം ചെയ്യുന്ന അവസരസമത്വം എന്ന തത്വം നേടുന്നതിനാണിത്.
പിന്നാക്കാവസ്ഥ നിര്‍ണയിക്കാനുള്ള ഏക മാനദണ്ഡം ജാതിയാണെന്ന് സുപ്രീംകോടതി മണ്ഡല്‍ കമ്മീഷന്‍ കേസില്‍ (ഇന്ദ്രാസാഹ്നി യൂണിയന്‍ ഓഫ് ഇന്ത്യ 1992) വ്യക്തമായി പ്രഖ്യാപിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നോക്ക ജാതിക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം ഇന്ദ്രാസാഹ്നി കേസില്‍ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടന 124-ാമത് ഭേദഗതി, ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്ന ഭരണഘടനാ തത്വത്തെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. മണ്ഡല്‍ കമ്മീഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ്. ഇവര്‍ക്ക് വെറും 27 ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 15 ശതമാനം മാത്രമുള്ള മുന്നാക്ക ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണമാണ് സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നത്. ഇത് അനീതിയാണ്. മാത്രമല്ല സംവരണം ഒരു ദരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. അധികാരത്തില്‍ നിന്നു ഭ്രഷ്ട് കല്‍പിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം നല്‍കുക എന്നതാണ് അതിന്റെ ലക്ഷ്യം. വാണിജ്യ-വ്യവസായ മേഖലയും സ്വകാര്യ മേഖലയും പൂര്‍ണമായും മുന്നാക്ക വിഭാഗ ങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഇതിനാല്‍ സാമ്പത്തിക സംവരണം എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തീര്‍ത്തും ഭരണഘടനാവിരുദ്ധമാണ്.
സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സമകാലീന പ്രശ്നമാണ് പുതുതായി രൂപീകരിക്കാന്‍ പോകുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധം. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന ഭരണ പരിഷ്‌കാരം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതു പക്ഷേ, സംവരണ വ്യവസ്ഥകളെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെയാണ് നടപ്പിലാക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്. ഭരണനിര്‍വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് യുവജന വിഭാഗങ്ങള്‍ക്ക്, സംവരണം വ്യവസ്ഥ ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി സാമൂഹികനീതി പരിപാലിക്കാവുന്നതേയുള്ളൂ.
കെ.എ.എസ്. ഒരു പുതിയ കേഡര്‍ ആയതിനാല്‍ അതില്‍ 50 ശതമാനം സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവെക്കേണ്ടതുണ്ട്. സ്ട്രീം-2ലും 3-ലും സംവരണം നിഷേധിക്കുമ്പോള്‍ അത് വെറും 16.5 ശതമാനമായി കുറയും. സ്ട്രീം -2 ഉം 3 ഉം ബൈ ട്രാന്‍സ്ഫര്‍ ആയിപരിഗണിക്കുന്നതും ശരിയല്ല. നിലവില്‍ സര്‍വീസില്‍ ഉള്ളവരാണ് പരീക്ഷ എഴുതുന്നെതെങ്കിലും അവര്‍ക്ക് സ്ട്രീം-1 ലേത് പോലെ തന്നെ എഴുത്ത്പരീക്ഷയും ഇന്റര്‍വ്യൂവും പാസ്സാകേണ്ടതുണ്ട്. മൂന്ന് സ്ട്രീമിലും സംവരണം നല്‍കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നതുമാണ്. പ്രൊമോഷന്‍ ആയതിനാല്‍ സംവരണം നല്‍കേണ്ട എന്ന അഭിപ്രയം പറഞ്ഞത് അഡ്വക്കേറ്റ് ജനറലാണ്. എന്നാല്‍ എന്താണ് പ്രൊമോഷന്‍ എന്ന് കൃത്യമായി നിര്‍വചിക്കാതെയാണ് അഡ്വക്കേറ്റ് ജനറല്‍ ഈ നിലപാട് കൈക്കൊണ്ടത്.
സംവരണം ഭരണഘടനയുടെ പ്രഥമ ലക്ഷ്യസ്ഥാനമായ സാമൂഹ്യനീതിയിലേക്കുള്ള രാജപാതയാണ്. ആയതിനാല്‍ തന്നെ സംവരണത്തെ നിര്‍വീര്യമാക്കാനുള്ള ഏതൊരു നീക്കവും ഭരണഘടനക്കെതിരായ ഗൂ ഢനീക്കമായാണ് പരിഗണിക്കേണ്ടത്. ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യമാകയാല്‍ സംവരണത്തെ സംരക്ഷിക്കാനും എല്ലാ പൗരന്മാരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംവരണത്തെ സംരക്ഷിക്കാന്‍ നേരത്തെ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംവരണ സമുദായ മുന്നണി പോലുള്ള ഏകീകൃത സംഘടിത ശക്തിക്ക് രൂപംനല്‍കാന്‍ ദളിത്-പിന്നാക്ക സമുദായങ്ങള്‍ തയ്യാറാവു കയും വേണം. ഇത്തരം ഭരണഘടനാപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ശിരസ്സാവഹിച്ചുകൊണ്ട് സംവരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ മുസ്‌ലിംലീഗ ്‌സമരപഥത്തിലേക്ക് ഇറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ വമ്പിച്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. ഈ സംവരണ സംരക്ഷണ മുന്നേറ്റത്തിന്റെ വിജയത്തിന് എല്ലാ പ്രവര്‍ത്തകരും ആത്മാര്‍ഥമായി ശ്രമിക്കണമെന്നും എല്ലാ പൗരന്മാരും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending