Connect with us

Views

പ്രളയം പകര്‍ന്ന പാഠം

Published

on

ഡോ. സി.എം സാബിര്‍ നവാസ്

അനുഗ്രഹങ്ങളുടെ വിളനിലമായ കേരളം ഒരു ദുരന്തഭൂമിയായി ഞൊടിയിടയില്‍ പരിണമിച്ചതിന്റെ പരിഭ്രാന്തി ഇനിയും മനസ്സില്‍ നിന്ന് വിട്ടകന്നിട്ടില്ല. ദുരന്ത ബാധിത പ്രദേശങ്ങളില്‍ കഴിച്ച് കൂട്ടിയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ആയിരുന്നു. ഇവിടെയുണ്ടായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്ന നൂറുനൂറ് ജന്മങ്ങളെ ഈ യാത്രയില്‍ ഞങ്ങള്‍ കണ്ടുമുട്ടി.

നിമിഷ നേരത്തെ ജാഗ്രത കൊണ്ട് മാത്രം ജീവിതം തിരിച്ചു കിട്ടിയ മനുഷ്യര്‍. നീണ്ട വര്‍ഷങ്ങള്‍ പാടുപെട്ട് പണിചെയ്ത് പടുത്തുയര്‍ത്തിയതെല്ലാം പ്രളയജലം നക്കിത്തുടച്ചത് കണ്‍മുമ്പില്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നവര്‍. സമ്പത്തും സൗകര്യങ്ങളും വേണ്ടോളം കയ്യിലുണ്ടായിട്ടും ദൈവനിശ്ചയത്തിന് മുമ്പില്‍ ജീവഛവങ്ങളായി ദൃസാക്ഷികളാകേണ്ടി വന്നവര്‍. വീടും പുരയിടവും മാത്രമല്ല ഇത്രയും കാലം കെട്ടിയുണ്ടാക്കിയ സ്വത്തുക്കള്‍ മുഴുവനും പ്രളയം നക്കിത്തുടച്ചപ്പോള്‍ തടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യര്‍. ആഗസ്റ്റ് 12 ന് കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ടിലും വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും 19, 20, 21 തീയതികളില്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിലും ആഗസ്റ്റ് 25, 26 തീയതികളില്‍ കര്‍ണാടകയിലെ കുടകിലും സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ജീവിതത്തില്‍ ഏറ്റവും കനത്ത പാഠങ്ങള്‍ പകര്‍ന്ന അനര്‍ഘ സന്ദര്‍ഭങ്ങളായിരുന്നു.

വാര്‍ത്താമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നമുക്ക് നല്‍കിയ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ക്കപ്പുറത്തായിരുന്നു ഞങ്ങള്‍ കണ്ട ദുരന്തഭൂമിയിലെ നേര്‍ചിത്രങ്ങള്‍. ഉറക്കം വിട പറഞ്ഞ രാവുകളും എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വിഹ്വലരായ മനസ്സുകളുമായി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന ലക്ഷങ്ങളെയോര്‍ത്ത് കഴിച്ച് കൂട്ടുകയാണ് ദിവസങ്ങളോരോന്നും.

ഒലിച്ചുപോയ വര്‍ഗീയത
വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും അതിന്റെ പാരമ്യത്തില്‍ തിളച്ച് പൊങ്ങിനില്‍ക്കുകയായിരുന്നു കുറച്ചധികം നാളുകളായി കേരളത്തില്‍.വൈര്യത്തിന്റെയും വിദ്വേഷത്തിന്റെയും ആ കാളകൂടം കഠിനമഴയില്‍ ഒലിച്ച് പോകുന്ന സന്തോഷ നിമിഷങ്ങളാണ് പിന്നീട് നാം കണ്ടത്.കഴുത്തറ്റം വെള്ളത്തില്‍ മരണവുമായി മല്ലിടുന്നവരെ രക്ഷപ്പെടുത്താനോ അവര്‍ക്ക് ഒരു പിടി ആഹാരം നല്‍കാനോ മതമോ ജാതിയോ തടസ്സം നില്‍ക്കരുത് എന്നതാണ് പ്രളയം നല്‍കുന്ന പ്രഥമ പാഠം.
സുഖ സൗകര്യങ്ങളുടെ ശീതളിമയില്‍ ഓണ്‍ലൈനിലിരുന്ന് ദിനേന നാലുമഞ്ചും തവണ വര്‍ഗീയത പൊടിയായും കഷായമായും സിറപ്പായും സേവിച്ചിരുന്നവര്‍ മസ്തകത്തിന് കിട്ടിയ പ്രഹരത്തിന്റെ ഷോക്കില്‍ എല്ലാം മറന്ന് മതിലുകളില്ലാത്ത മനുഷ്യസ്‌നേഹം കാഴ്ചവെച്ച ഈ സുന്ദര നിമിഷങ്ങള്‍ വരും നാളുകളില്‍ നിലനിര്‍ത്താന്‍ നാം മലയാളികള്‍ക്ക് ബാധ്യതയുണ്ട്.

അത്ഭുത മനുഷ്യര്‍
അടിയന്തര സാഹചര്യങ്ങളില്‍ ചില മനുഷ്യര്‍ അത്ഭുതസിദ്ധികള്‍ സമ്മാനിക്കും. അവര്‍ ഒരു നാടിന്റെ, സമൂഹത്തിന്റെ രക്ഷകരായി ഉയര്‍ത്തെഴുന്നേല്‍ക്കും. ഈ പ്രളയ കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ നേരിട്ട് കണ്ട ചില മുഖങ്ങള്‍ മറക്കാന്‍ സാധിക്കില്ല.ഇത്രയും കാലം തന്റെ നാട്ടിലോ ഒരുപക്ഷെ വീട്ടില്‍ പോലുമോ അത്ര പരിഗണിക്കപ്പെടാതെ സാധാരണ ഗതിയില്‍ ജീവിതം നയിച്ചിരുന്ന ഇവരില്‍ പലരും സാഹചര്യങ്ങളുടെ ഗൗരവം കണ്ടറിഞ്ഞ് പുതിയ നിയോഗമേറ്റെടുത്ത് രംഗത്തുവന്നു. സ്വശരീരം പോലും പണയം വെച്ച് അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ രണ്ടും കല്‍പിച്ച് മുന്നിട്ടിറങ്ങിയവര്‍,ദ്രുത ഗതിയില്‍ നടക്കേണ്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃപരമായ പങ്ക് വഹിച്ചവര്‍,രാവും പകലും പരിഗണിക്കാതെ ഊണും ഉറക്കവുമില്ലാതെ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ വിശ്രമമില്ലാതെ ഓടി നടന്നവര്‍.
ആലുവയിലെ പ്രാന്തപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചില നല്ല മനുഷ്യരെ നേരില്‍ കണ്ടു. സാധാരണക്കാരായ വേണ്ടത്ര വിദ്യാഭ്യാസമോ സാങ്കേതികവിദ്യയോ കയ്യിലില്ലാത്ത ചില നാടന്‍ മനുഷ്യര്‍. പ്രളയകാലത്ത് അവര്‍ പ്രദര്‍ശിപ്പിച്ച സാങ്കേതിക മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. വലിയ മണ്ണെണ്ണ വീപ്പകള്‍ കാറ്റുനിറച്ച് അവ കൂട്ടിവെച്ച് പലകയുമായി ബന്ധിപ്പിച്ച് കൃത്രിമചങ്ങാടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ഒറ്റപ്പെട്ടുപോയ മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നും അവര്‍ നൂറുകണക്കിന് മനുഷ്യരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലും ബന്ധുവീടുകളിലും എത്തിച്ചത്.

എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒരു ലോഡ് ഭക്ഷണവുമായി ആലപ്പുഴ പൂച്ചാക്കലില്‍ നിന്നും ഒരു വാഹനം പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഇങ്ങോട്ട് വരേണ്ടതില്ല, റോഡ് നിറയെ വെള്ളം നിറഞ്ഞിരിക്കുന്നു, അടുക്കാന്‍ കഴിയില്ല എന്ന ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുന്നത്. മനുഷ്യ മസ്തിഷ്‌കം എത്ര ദ്രുതഗതിയില്‍ പരിഹാരം നിര്‍ദ്ദേശിക്കും എന്നതിന്റെ ഉത്തമ നിദര്‍ശനമാണ് ആലപ്പുഴയില്‍ കണ്ടത്. ഉടനെ ഒരു വള്ളം സംഘടിപ്പിച്ച് മറ്റൊരു ലോറിയില്‍ കയറ്റി രണ്ട് വാഹനങ്ങളും കൂടി ദുരിതബാധിത പ്രദേശങ്ങളിലേക്ക് കുതിക്കുകയായിരുന്നു.
ഒരുകാര്യം ഉറപ്പിച്ചുപറയാം, നമ്മുടെ നാട് അനാഥമല്ല. നാളെയുടെ മുന്നില്‍ നടക്കാന്‍ പ്രാപ്തിയും പക്വതയുമുള്ള ഒരു യുവസമൂഹം ഉയര്‍ന്നു വരുന്നുണ്ട്.

കൊച്ചിയിലെ വീട്ടമ്മമാര്‍ മനുഷ്യസ്‌നേഹത്തിന്റെ ജീവിക്കുന്ന ആള്‍രൂപങ്ങളായി മാറിയിരിക്കുകയാണ്. കലവറയില്ലാത്ത സ്‌നേഹം പ്രദര്‍ശിപ്പിച്ചു അവര്‍. കൊച്ചിയിലെ കൊച്ചു കുടിലുകളിലെ ഉമ്മമാര്‍ കര്‍മ്മനിരതരായി.ദാരിദ്ര്യവും അരപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്ന സഹോദരിമാരുടെ കൈപ്പുണ്യം പൊതിച്ചോറുകളുടെ രൂപത്തില്‍ ക്യാമ്പുകളില്‍ എത്തിയത് ഒരു മാതൃ കാകഥപോലെ കേട്ടിരിക്കുക യായിരുന്നു ഞങ്ങള്‍.ഓരോ വീട്ടില്‍ നിന്നും ഒരു പൊതിച്ചോര്‍ തയ്യാറാക്കി കണ്ടെയ്‌നറുകളിലാക്കി പുറപ്പെടുകയായിരുന്നു ക്യാമ്പുകളിലേക്ക്.
ദുരിതബാധിതരെ സഹായിക്കാനുള്ള പ്രോത്സാഹനങ്ങള്‍ വേണ്ടുവോളം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വിളമ്പി നമ്മില്‍ പലരും കിടന്നുറങ്ങുമ്പോഴാണ് പട്ടിണിപ്പാവങ്ങളായ സാധാരണക്കാര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കയ്യും മെയ്യും മറന്ന് വ്യാപൃതരായത് എന്നത് നമ്മെ പലവട്ടം ചിന്തിപ്പിക്കണം.

ഓരോ വീടും വൃദ്ധസദനം
മലയാളി മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ചില വസ്തുതകളാണ് ഈ പ്രളയകാലത്ത് പുറത്തുവന്നിട്ടുള്ളത്. നമ്മുടെ ഉല്‍ബുദ്ധതയുടെയും പുരോഗമനപരതയുടെയും മുഖത്തുനോക്കി പല്ലിളിച്ചു കാണിക്കുന്ന ചില വസ്തുതകള്‍.!
നാടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ചില ശരണംവിളികള്‍ നാം ഓണ്‍ലൈനില്‍ ലൈവായി കേട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.വൃദ്ധരായ മാതാപിതാക്കളെ രക്ഷിക്കാന്‍ അമേരിക്ക, കാനഡ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്വന്തം നാട്ടുകാരോടു കേണപേക്ഷിച്ച് കണ്ണീര്‍ വാര്‍ക്കുന്ന ഓണ്‍ലൈന്‍ കൊച്ചമ്മമാരുടെ വെളിപ്പെടുത്തലുകള്‍ സത്യത്തില്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് എന്താണ്?!

മാസത്തില്‍ വന്‍തുക നല്‍കി കോര്‍പ്പറേറ്റ് വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കുന്നതിന് പകരം എഴുപതും തൊണ്ണൂറും വയസ്സ് പ്രായമുള്ള സ്വന്തം മാതാപിതാക്കളെ രണ്ടും മൂന്നും നിലകളുള്ള സ്വന്തം വീടുകളില്‍ അധിവസിപ്പിച്ച് അവയെ വൃദ്ധസദനങ്ങള്‍ ആക്കിമാറ്റി,വിദേശ പൗരത്വം നേടി സസുഖം വാഴുന്നതിനിടയില്‍ വല്ലപ്പോഴും നടത്തുന്ന സ്‌കൈപ്പ് കോളുകളിലോ മുടങ്ങാതെ അയക്കുന്ന ഡ്രാഫ്റ്റുകളിലോ മാത്രം കടപ്പാടിന്റെ അര്‍ത്ഥം കണ്ടെത്തിയ ന്യൂജന്‍ മക്കളുടെ നിജസ്ഥിതിയും നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതുണ്ട്.ഉന്നത ഉദ്യോഗങ്ങളിലും ഉഗ്രപ്രതാപത്തിലും നല്ല കാലം കഴിച്ച്കൂട്ടി മക്കളെ നല്ല നിലവാരത്തില്‍ പോറ്റിവളര്‍ത്തി നല്ല വിദ്യാഭ്യാസം നല്‍കിയ രക്ഷിതാക്കളെ അവശ അവസ്ഥയിലും ഒന്ന് ശ്രദ്ധിക്കാന്‍ മിനക്കെടാതെ പാഴ് വസ്തുക്കള്‍ ആക്കി വലിച്ചെറിയുന്ന ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും ഒരു പ്രധാനപങ്ക് വഹിച്ചിട്ടില്ലേ? വിദ്യാഭ്യാസ പ്രക്രിയയിലും ശിശു പരിപാലനത്തിലും കാര്യമായ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ വരാനിരിക്കുന്ന തലമുറയെകളെയെങ്കിലും നാടിനോടും വീടിനോടും കടമകള്‍ നിര്‍വഹിക്കുന്നവരായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

ഇത്തവണ കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഉണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മഹാമാരിയും ആദ്യത്തേതും അവസാനത്തേതും അല്ല. പ്രപഞ്ച സംവിധാനങ്ങളുടെ അനുസ്യൂത ഗമനങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സവിശേഷ പ്രതിഭാസങ്ങള്‍ മാത്രമാണ്. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ദുരന്തം കാരണം സംഭവിച്ച നാശനഷ്ടങ്ങള്‍ വ്യാപകമാണ്. സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് പ്രത്യക്ഷമായും പരോക്ഷമായും ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നാടിന്റെ നിലനില്‍പ്പിന് അടിസ്ഥാനഘടകമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക മേഖല രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ചിലര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇത്തവണ സംഭവിച്ചത് ഇനിയും വരാനിരിക്കുന്ന തുടര്‍ കമ്പനങ്ങളുടെ സൂചനകള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. സാമ്പത്തിക ക്രയവിക്രയങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കൃത്യമായ കാഴ്ചപ്പാടോടുകൂടിയുള്ള സാമ്പത്തിക അച്ചടക്കം പാലിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് കാര്യക്ഷമമായി മുന്നോട്ടുപോയില്ലെങ്കില്‍ ഇത്തവണ സംഭവിച്ചതിനേക്കാള്‍ ആഴത്തിലും വ്യാപ്തിയിലുമുള്ള കനത്ത ദുരന്തങ്ങള്‍ നാം വിലകൊടുത്ത് വാങ്ങുകയാണ് എന്ന് ഗൗരവമായി തിരിച്ചറിയേണ്ടതാണ്.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending