Connect with us

Video Stories

ഇറാന് തിരിച്ചടിയാകുന്ന ലബനാനിലെ പ്രതിസന്ധി

Published

on

 

പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി ലബനാനിനെ മാത്രമല്ല, മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. മേഖലയില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്‍ നീക്കത്തിന് കനത്ത പ്രഹരം കൂടിയാണിത്. രാജി തീരുമാനം, ലബനാന്‍ രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അനിശ്ചിതത്വത്തിലാക്കും.
ഹരീരിയുടെ രാജിക്ക് പിന്നില്‍ സഊദി അറേബ്യയും അമേരിക്കയും ശക്തമായി നിലകൊള്ളുന്നുണ്ട്. ലബനാന്‍ രാഷ്ട്രീയത്തെ സ്വന്തമാക്കാനുള്ള ഇറാന്റെയും സഹയാത്രികരുടെയും തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് രാജിക്ക് പിന്നിലുള്ള താല്‍പര്യം. ‘തന്റെ ജീവന് ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള ലബനനാനിലെ ശിയാ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുല്ലയില്‍ നിന്നും കടുത്ത ഭീഷണിയുണ്ടെന്നു ആരോപിച്ച് ഹരീരി നടത്തിയ പ്രഖ്യാപനം, രാഷ്ട്രാന്തരീയ രംഗത്ത് ഇറാന് എതിരായ വലിയ ആയുധമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനും സഖ്യ രാഷ്ട്രങ്ങള്‍ക്കും സാധിക്കുമെന്ന് ഉറപ്പാണ്. ഹരീരിയുടെ പ്രസ്താവനയുടെ പ്രതിധ്വനി ലോകമെമ്പാടും ചലനം സൃഷ്ടിക്കും. പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരി 2005 ഫെബ്രുവരിയില്‍ തലസ്ഥാനമായ ബൈറൂത്തിലാണ് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സഅദ് ഹരീരിയുടെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിസ്ബുല്ലയും സിറിയന്‍ ഭരണകൂടവുമാണെന്ന് ആരോപണം ഉയര്‍ന്നതാണ്. യു.എന്‍ നിയോഗിച്ച പ്രത്യേക കോടതി ഹിസ്ബുല്ലയുടെ പങ്ക് ചൂണ്ടിക്കാണിക്കുകയുമുണ്ടായി. എന്നാല്‍ ലബനാന്‍ ഭരണഘടനയുടെ സവിശേഷതമൂലം മന്ത്രിസഭയില്‍ ഹിസ്ബുല്ലയെ കൂടി പങ്കാളികളാക്കാന്‍ സഅദ് ഹരീരി നിര്‍ബന്ധിതനായി. (പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക് ആനുപാതിക പ്രാതിനിധ്യം മന്ത്രിസഭയിലും നല്‍കണം). ഹിസ്ബുല്ലയുടെ പങ്കാളിത്തമുള്ള ഭരണകൂടമായതിനാല്‍ സഅദ് ഹരീരിക്ക് സ്വന്തം പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് പോലും ഗൗരവപൂര്‍വമായ അന്വേഷണം നടത്താന്‍ കഴിയാതെ പോയി.
സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് കൂട്ടായ്മക്കെതിരായ നിഴല്‍ യുദ്ധമാണ് ഇറാന്‍ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ആരോപണം. ഇറാഖിലും സിറിയയിലും സ്വാധീനം ഉറപ്പിച്ച ഇറാന്‍ ലബനാനില്‍ ഹിസ്ബുല്ല വഴി ഭരണതലത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതായി എതിരാളികള്‍ക്ക് അഭിപ്രായമുണ്ട്. നിലവിലെ പ്രസിഡണ്ട് മൈക്കല്‍ ഔനുമായി ഹിസ്ബുല്ലക്ക് അടുത്ത ബന്ധമുണ്ട്. മൈക്കലിനെ സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് അവര്‍ വഹിച്ചിട്ടുണ്ട്. മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനത്തെ ആശങ്കയോടെയാണ് അറബ് ലോകം വീക്ഷിക്കുന്നത്. സിറിയയില്‍ ശിയാ വിഭാഗക്കാരനായ ബശാറുല്‍ അസദ് ഭരണകൂടം ആഭ്യന്തര യുദ്ധത്തില്‍ മഹാഭൂരിപക്ഷമുള്ള സുന്നികള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇറാന്‍ സ്വാധീനത്തിന്റെ ആശങ്ക വര്‍ധിച്ചത്. ലബനാന്‍ രാഷ്ട്രീയത്തില്‍കൂടി അവര്‍ക്ക് മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അറബ് ലോകത്തുള്ള ശിയാ മേഖലകളില്‍ അസ്വസ്ഥത വര്‍ധിക്കുമോ എന്നും ഉത്കണ്ഠയുണ്ട്. ഈ സാഹചര്യത്തില്‍ സഅദ് ഹരീരിയുടെ രാജിക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അറബ് ലോകത്തെ ‘സ്വിറ്റ്‌സര്‍ലാന്റ്’ എന്നറിയപ്പെട്ട ലബനാന്‍ ആഭ്യന്തര സംഘര്‍ഷംമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഭരണ പ്രതിസന്ധി വല്ലാതെ ബാധിക്കുന്നു. പ്രധാനമന്ത്രിമാര്‍ രാജിവെച്ചൊഴിയുക പതിവാണ്. ഭരണഘടനയനുസരിച്ച് മറോനൈറ്റ് ക്രിസ്ത്യന്‍ ആയിരിക്കണം പ്രസിഡണ്ട്. (പ്രബല ക്രിസ്ത്യന്‍ വിഭാഗമായ മറോനൈറ്റ് മഹാ ഭൂരിപക്ഷം വരുന്നു) സുന്നി മുസ്‌ലിം പ്രധാനമന്ത്രിയും ശിയാ മുസ്‌ലിം സ്പീക്കറുമാണ് ഭരണഘടന അനുസരിച്ച് വീതം വെയ്പ്. 128 അംഗ പാര്‍ലമെന്റില്‍ നിരവധി പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യമുണ്ട്. ആനുപാതികമായി ഇവര്‍ക്ക് മന്ത്രിസഭയിലും അംഗങ്ങളുണ്ടാകണം.
പുരാതന സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ ‘ഫിനീഷ്യ’ ആണ് ലബനാന്‍ എന്നറിയപ്പെടുന്നത്. ഖലീഫ ഉമറിന്റെ കാലത്ത് തന്നെ ഇസ്‌ലാം പ്രവേശിച്ചു. തീരപ്രദേശങ്ങളില്‍ മുസ്‌ലിം ആധിപത്യവും പര്‍വത താഴ്‌വരകളില്‍ ക്രിസ്ത്യന്‍ മേധാവിത്വവും നിലനില്‍ക്കുന്നു. 1109-1290 വരെ കുരിശു യുദ്ധ കാലഘട്ടത്തില്‍ ലാത്തിന്‍ ക്രിസ്ത്യന്‍ ഭരണത്തിലായിരുന്ന ലബനാന്‍ പിന്നീട് ഉസ്മാനിയ ഭരണത്തിന് കീഴിലായി. ഒന്നാം ലോക യുദ്ധത്തെ തുടര്‍ന്ന് ഫ്രാന്‍സ് കീഴടക്കി. അവരുടെ നേതൃത്വത്തില്‍ 1926ല്‍ രൂപം നല്‍കിയ ഭരണഘടനയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 1941 നവംബര്‍ 26 ന് സ്വാതന്ത്ര്യം നേടിയ ലബനാനില്‍, 75 വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമില്ല. ഫ്രഞ്ച് ഭരണത്തിന് കീഴിലുണ്ടായ ജനസംഖ്യ കണക്കനുസരിച്ച് 53 ശതമാനം ക്രിസ്ത്യാനികളും 47 ശതമാനം മുസ്‌ലിംകളുമായി കണക്കാക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എതിര്‍പ്പുണ്ട്.
ലബനാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ചൂഷണം ചെയ്യുന്നത് ഇസ്രാഈല്‍ ആണ്. സ്ഥിതിയില്‍ ഇപ്പോഴും മാറ്റമില്ല. ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരന്തരം ഇസ്രാഈല്‍ നടത്തിവന്ന വ്യോമാക്രമണത്തില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇറാന്റെ വര്‍ധിച്ച് വരുന്ന സൈനിക ശക്തിയില്‍ അറബ് രാജ്യങ്ങളേക്കാള്‍ ആശങ്ക ഇസ്രാഈലിനാണ്. ഇറാനും ഹിസ്ബുല്ലയും ഇസ്രാഈലിന് എതിരെ നിരന്തരം പോരാട്ടത്തിലാണ്. 2006ല്‍ ഹിസ്ബുല്ലയും ഇസ്രാഈലും ഏറ്റവും അവസാനം ഏറ്റുമുട്ടിയപ്പോഴും ലബനാന്‍ സംഘര്‍ഷ ഭൂമിയായി. ഇസ്രാഈലിന് വന്‍ നാശം സംഭവിച്ചിട്ടുണ്ട്.
ഇറാന് എതിരെ കടുത്ത നിലപാട് സ്വീകരിച്ച് വരുന്ന ഡൊണാള്‍ഡ് ട്രംപിന് പുതിയൊരു ആയുധമാണ് ഹരീരിയുടെ രാജി. ആണവ കരാറില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുന്ന ട്രംപ്, സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഏക കൂട്ട് ഇസ്രാഈല്‍. ലബനാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഫ്രാന്‍സ് അമേരിക്കയോടൊപ്പം നില്‍ക്കാനാണ് സാധ്യത. പഴയ കോളനിയായ ലബനാനില്‍ ഫ്രഞ്ച് താല്‍പര്യങ്ങള്‍ ധാരാളമാണ്. ലബനാന്‍ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സഖ്യരാഷ്ട്രങ്ങളെയും അറബ് ലോകത്തെയും ഇറാന് എതിരെ അണിനിരത്താനുള്ള ട്രംപിന്റെ നീക്കം വിജയിച്ചാല്‍ അമേരിക്കക്ക് നയതന്ത്ര രംഗത്ത് വന്‍ നേട്ടമായിരിക്കും.
ലബനാന്‍ ഒരിക്കല്‍ കൂടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണ്. സഅദ് ഹരീരിയുടെ രാജിയോടെ മധ്യ പൗരസ്ത്യ ദേശത്ത് നിലവിലെ സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവ വികാസം. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഇസ്രാഈല്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. വ്യത്യസ്ത മതങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ലബനാനില്‍ വീണ്ടും അത്തരമൊരു ആഭ്യന്തര സംഘര്‍ഷം വളര്‍ന്നു വന്നുകൂട. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് യു.എന്‍ ഇടപെടുകയാണ് അത്യാവശ്യം. അറബ് ലീഗിന് നിര്‍ണായക പങ്ക് വഹിക്കാനും ലബനാനില്‍ സമാധാനം വീണ്ടെടുക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending