News

അലി ലാരിജാനിയുടെ വധം: ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍

By webdesk17

March 18, 2026

ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് അലി ലാരിജാനിയും മകനും സഹായികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. തെല്‍ അവീവ്, ഹോളോണ്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ മിസൈലുകളില്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. തെല്‍ അവീവിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മിസൈലുകള്‍ പതിച്ചു. അതേസമയം ഖുര്‍റംഷഹര്‍-4, ഇമാദ്, ഖൈബര്‍ ഷെക്കാന്‍ തുടങ്ങിയ അത്യാധുനിക മിസൈലുകളാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അവകാശപ്പെട്ടു.