News
ഗൾഫിലെ എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം: പങ്കില്ലെന്ന് ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ലെന്ന് അംബാസഡർ
ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനിന് പങ്കില്ലെന്ന് സഊദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംഘർഷത്തിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സൈനിക കേന്ദ്രങ്ങളെയും താത്പര്യങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്ന് ഇനായതി വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണങ്ങളിൽ ഉപയോഗിച്ച ഡ്രോണുകൾ ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾ അല്ലെന്നും, പകരം ‘ലൂക്കാസ്’ ഡ്രോണുകൾ ശത്രുക്കൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു.
സഊദി അറേബ്യയുമായുള്ള ഇറാന്റെ ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം തുടരുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. ഇറാനെ ആക്രമിക്കാൻ കര, നാവിക, വ്യോമ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സഊദിയുടെ നിലപാടും ചർച്ചകളിൽ വിഷയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഹ്യ ശക്തികളെ അമിതമായി ആശ്രയിക്കുന്നതാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പശ്ചിമേഷ്യ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇനായതി ആരോപിച്ചു. അമേരിക്കയും ഇസ്റാഈലും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്താൽ മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെ ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി സഊദി, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ, ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ തിരിച്ചടി നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ സഊദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ എണ്ണപ്പാടത്തും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരുടേതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നിലവിലെ സംഘർഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യു.എ.ഇക്കാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനിക താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് നേരിട്ട് താത്പര്യമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ മേഖലയിലെ രാജ്യങ്ങൾക്ക് അമേരിക്കയോട് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശരിയായ മുന്നൊരുക്കങ്ങളില്ലാതെ തെറ്റായ സമയത്ത് അമേരിക്കൻ ഭരണകൂടം ഇടപെട്ടത് മേഖലയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്ന് ഖത്തറിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ പോൾ മസ്ഗ്രേവ് പ്രതികരിച്ചു. ബോംബുകളുടെ വലിപ്പത്തിലല്ല, മറിച്ച് വേദന സഹിക്കാനുള്ള ശേഷിയിലൂന്നിയാണ് ഇറാന്റെ നിലവിലെ യുദ്ധതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
News
ദുബൈയിലെ ഡ്രോണാക്രമണം; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി
ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.
കൊച്ചി: കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ തിരികെ കൊച്ചി വിമാനത്താവളത്തിൽ ഇറക്കി. ദുബൈ വിമാനത്താവളത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.
ഇപ്പോൾ യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി സാധാരണ നിലയിലായാൽ ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്ന് എയർലൈൻ കമ്പനി അറിയിച്ചു.
ഇന്ന് രാവിലെ ദുബൈ വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് വലിയ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ എണ്ണ ടാങ്കിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
News
ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ
ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച്, ഹിന്ദുത്വ സംഘടനയായ ആര്.എസ്.എസ്നും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)ക്കും എതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് യു.എസ് കമ്മിഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശുപാര്‍ശ ചെയ്തു. ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
ഈ മാസം നാലിന് പുറത്തിറക്കിയ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ യു.എസ് പൗരന്മാര്ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 6 കര്‍ശനമായി നടപ്പാക്കുകയും ഇന്ത്യയ്ക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വിവേചനപരമായ നിരവധി നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്.എ), യു.എ.പി.എ, സി.എ.എ, എന്‍.സി.ആര്, 2025ലെ വഖ്ഫ് ബില്‍ എന്നിവ ഇതിന് ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന ഐ.പി.സി സെക്ഷന്‍ 295 എ പ്രായോഗികമായി മതനിന്ദാ നിയമമായി പ്രവര്‍ത്തിക്കുന്നുവെന്നും കമ്മിഷന് വിലയിരുത്തി. രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസ്ഥാപിതവും തുടര്‍ച്ചയായതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളായി കണക്കാക്കുന്ന ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ’ പട്ടികയിലും ഇന്ത്യയെ കമ്മിഷന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്, മ്യാന്മര്, ചൈന, ക്യൂബ, ഇറാന്, ലിബിയ, നൈജീരിയ, ഉത്തരകൊറിയ, പാകിസ്താന്, റഷ്യ, സഊദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലും പാകിസ്താനിലും ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഇത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അവരുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നതിനും കാരണമാകുന്നതായും യു.എസ്.സി.ഐ.ആര്.എഫ് ചെയര്‍ വിക്കി ഹാര്‍ട്സ്ലര്‍ പറഞ്ഞു. വിദേശത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടല്‍ ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഇന്ത്യ മുന്‍പും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മിഷന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്.
News
സ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്
മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്.
കേരളത്തിൽ സ്വർണവില തുടർച്ചയായി ആറാം ദിവസവും കുറഞ്ഞു. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഗ്രാമിന് 14,590 രൂപയുമാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലക്കുറവുണ്ട്. ഒരു ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളി വിലയും ഇന്ന് താഴ്ന്ന നിലയിലാണ്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വിപണിവില.
അതേസമയം, സ്വർണവിലയിലെ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ നീക്കം പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.
സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാറുണ്ട്. എന്നാൽ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും പണപ്പെരുപ്പ ഭയം ഉയരുകയും ചെയ്തതിനാലാണ് സ്വർണവിലയിൽ ഇടിവ് കാണുന്നത്.
വർഷാവസാനം എത്തുമ്പോഴേക്കും സ്വർണവില 1.50 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകാനിടയുണ്ട്.
-
kerala2 days agoഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു
-
india3 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala3 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories3 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News2 days agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
kerala2 days agoമലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്കി; വില 2000
-
News2 days agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു
-
News2 days agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്

