News

കടുവയുടെ തോലും പല്ലും നഖങ്ങളും വില്‍ക്കാന്‍ ശ്രമം; കണ്ണൂരില്‍ ഏഴുപേര്‍ അറസ്റ്റില്‍

By vismaya

February 08, 2026

തലശ്ശേരി: കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവ വില്‍പനയ്ക്കായി കടത്താന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ ടി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പ്രത്യേക നീക്കത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ഫോറസ്റ്റ് ഇന്റലിജന്‍സില്‍ നിന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. വൈശാഖിന്റെ നിര്‍ദേശപ്രകാരം കതിരൂരില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ എരുവട്ടി സ്വദേശി എന്‍. അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം. സന്ദീഷ്, സി. ബാലന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കടുവയുടെ തോല്‍, പല്ലുകള്‍, നഖങ്ങള്‍ എന്നിവയും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കല്ലിക്കണ്ടി സ്വദേശി കെ.കെ. ശരത്, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരി സ്വദേശി വി.കെ. വിതുല്‍, മലാല്‍ സ്വദേശി ടി.പി. രഖില്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. കടുവയുടെ ശരീരഭാഗങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും വനം വകുപ്പ് പിടിച്ചെടുത്തു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ നിതിന്‍ രാജ്, കണ്ണൂര്‍ വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. രമ്യ, ബി.സി. വിപീഷ്, കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. മുകേഷ്, സി. ഷിനില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌നയും ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.