kerala

അഭിപ്രായം പറഞ്ഞവരെ വേട്ടയാടുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍

By webdesk17

July 05, 2025

മലപ്പുറം: അഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആരോഗ്യമേഖലയില്‍ ഒരു സര്‍ക്കാര്‍ എത്രത്തോളം അധപതിച്ചു എന്നത് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകും. അതു തിരുത്തി മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം അദ്ദേഹം എന്തോ വലിയ കുറ്റം ചെയ്ത പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സൂംബ ഡാന്‍സ് വിഷയത്തിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളില്‍ കൊണ്ടു വരുന്ന പരിവര്‍ത്തനത്തിനെതിരെ ഒരു അധ്യാപകന്‍ തന്റെ അഭിപ്രായം പ്രകടപ്പിച്ചു. അതിനാണ് മാനേജ്മെന്റിനെ പോലും ഭീഷണിപ്പെടുത്തി സസ്പെന്‍ഷന്‍ നടപടിയുമായി മുന്നോട്ടു പോയത്. ഉത്തരേന്ത്യയില്‍ അധികാരികള്‍ക്കെതിരെ സംസാരിച്ചതിന് വേട്ടയാടപ്പെട്ടത് സഞ്ജയ് ഭട്ടും ഡോ. കഫീല്‍ ഖാനുമായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തില്‍ ഡോക്ടര്‍ ഹാരിസും ടി.കെ അഷ്റഫുമാണ്.

യു.ഡി.എഫിന്റെ അധികാര കാലത്ത് വിദഗ്ദരുമായി കൂടിയാലോചിച്ചാണ് ഒരോ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കൂടിയാലോചനകള്‍ നടക്കുന്നില്ല. എതിര്‍ത്തു പറഞ്ഞാല്‍ മേക്കിട്ടു കേറുന്നു. ഇങ്ങനെയൊരു ഏകാധിപത്യ ഭരണ കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ല. ലഹരി ഇല്ലായ്മ ചെയ്യാനാണ് സൂംബയെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ച സര്‍ക്കാരാണ് ലഹരിക്കെതിരെ സുംബ കളിപ്പിക്കുന്നത്. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചര്‍ച്ചക്കുപോലും തയാറാവാത്തത് തെറ്റായ നടപടിയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്രത്തിര ആശുപത്രിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തത് മൂലം അവിടെ നിരവധി ജനോപകാര പദ്ധതികളാണ് താളംതെറ്റിയിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആനുകൂല്യം ലഭിക്കേണ്ട പല പദ്ധതികളും അവിടെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇരു സര്‍ക്കാറുകളുടെയും ക്രൂരമായ സമീപന രീതിയാണ് ഇതിന് കാരണം. ആരോഗ്യ രംഗം ഇരു സര്‍ക്കാറുകളും തീരെ ശ്രദ്ധിക്കുന്നില്ലെന്നും പി.ആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.