News

ആറ്റുകാല്‍ പൊങ്കാല; ഭക്തര്‍ക്കായി ബസ് ക്രമീകരണവുമായി കെഎസ്ആര്‍ടിസി

By vismaya

February 14, 2026

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച് മാര്‍ച്ച് 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. പതിവുപോലെ നിവേദ്യത്തിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസുകള്‍ മുന്‍കൂട്ടി ലൈന്‍ അപ്പ് ചെയ്ത് പാര്‍ക്ക് ചെയ്യുന്നതിന് തീരുമാനമായി. അധിക സര്‍വീസുകളുടെ റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

പൊങ്കാല നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മുതല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതിനുള്ള സൗകര്യം ഒരുക്കും. വികാസ് ഭവന്‍, ഗവ. ലോ കോളേജ്, ബാര്‍ട്ടണ്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാലയ്ക്ക് ശേഷം ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് നടത്തും. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ കരമന പി.ആര്‍.എസ് ആശുപത്രി കിള്ളിപ്പാലം വഴി റൗണ്ട് കറങ്ങി പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 15 ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ ലൈന്‍ അപ്പ് ചെയ്ത് സര്‍വീസ് നടത്തും. മരുതൂര്‍ക്കടവിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉണ്ടായിരിക്കും.

മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റും. വിഴിഞ്ഞം, തിരുവല്ലം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ബൈപ്പാസ് പരുത്തിക്കുഴി വഴി സര്‍വീസ് റോഡ് കടന്ന് ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിന് സമീപം ലൈന്‍ അപ്പ് ചെയ്ത് അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് വണ്‍വേയായി സര്‍വീസ് നടത്തും. കമലേശ്വരം സ്‌കൂളിലും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. തിരക്ക് അനുസരിച്ച് പനവിളയില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ എത്തിച്ച് സര്‍വീസ് നടത്തും. മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

സ്റ്റാച്യുവില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്.എം.വി സ്‌കൂള്‍ വരെ പാര്‍ക്ക് ചെയ്ത് പിന്നീട് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തും. ഭക്തരെ തിരികെ കൊണ്ടുപോകുന്നതിനായി നിശ്ചയിച്ച ഏഴ് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉത്സവം ആരംഭിക്കുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവം അവസാനിക്കുന്നതുവരെ ക്ഷേത്ര പരിസരത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകമായി അനുവദിച്ച സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ, ക്ഷേത്രനടയില്‍ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉത്സവകാലയളവില്‍ പ്രവര്‍ത്തിക്കും.