india

ബാബരി: മായാത്ത ഓര്‍മകള്‍

By webdesk17

December 06, 2025

ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്‍ 6) ത്തിന്റെ സ്മരണകള്‍ക്ക് മരണമില്ല. തകര്‍ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്‍മിക്കപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്‍ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്‍ മതേതരത്തിന്റെ തകര്‍ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്‍ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന വാദം ഉയര്‍ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം 1934ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്‍ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്‍നിര്‍മിച്ചത്. 1940ല്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ പള്ളിയില്‍ അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്‍ രൂക്ഷമായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ വിഷയം കോടതിയില്‍ എ ത്തുകയും തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്‍ ജില്ലാ ജഡ്ജി ഹിന്ദുക്കള്‍ക്ക് ആരാധനകള്‍ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്‍ മസ്ജിദ് ഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്‍ ബാബരി മസ്ജിദിന്റെ മിനാരത്തില്‍ കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൊടി നാട്ടി. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്‍ മൂലം പള്ളി തകര്‍ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്‍ 1991ല്‍ ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ വന്നതോടെ 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചു. 17 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 2019 നവംബര്‍ 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്‍ണമായും കേസില്‍ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്‍കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്. 1980കള്‍ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്‍ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്‍. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്‌റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്‍ നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര്‍ ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല്‍ അവര്‍ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല എന്നതുമാണ് നിയമത്തിന്‍് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്‍ക്കുമേല്‍ സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാരം ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്‍ നിയമപരമായ ഇടപെടല്‍ എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്‍ ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്‍ സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്‍ കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.