entertainment

ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

By webdesk18

January 15, 2026

ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.